മുംബൈ: ഇന്ത്യയുടെ കുട്ടി ക്രിക്കറ്റ് സംഘം അണ്ടർ-19 ലോകകിരീടം തൂക്കിയതിന്റെ തൊട്ടടുത്ത ദിവസം ചേട്ടന്മാർ കളം പിടിക്കാനിറങ്ങുന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പനിയെ തുടർന്ന് ജസ്പ്രീത് ബുംറ ഇന്നു കളിക്കുന്നില്ല. അതുപോലെ മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംകിട്ടിയില്ല. പരുക്കിന്റെ പിടിയിൽ നിന്ന് പൂർണമുക്തനാകാത്ത ഷിങ്ടൺ സുന്ദറും ആദ്യ മത്സരത്തിൽ ഇടംപിടിച്ചില്ല.
ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ.
അതേസമയം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഒരു കളിയിലും തിളങ്ങാനാകാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ അഭിഷേകും ഇഷാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. സന്നാഹമത്സരത്തിനിടെ പരുക്കേറ്റ പേസ് ബൗളർ ഹർഷിത് റാണ ടൂർണമെന്റിൽനിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.












































