ബംഗളുരു: സൗമ്യൻ, എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖം, ഓരോ പേരുപോലെ മുഖത്ത് തെളിയുന്ന കോൺഫിഡൻസ്… അതായിരുന്നു സി.ജെ റോയ് എന്ന ബിസിനസ് മാഗ്നെറ്റ്… പക്ഷെ പ്രതിസന്ധികളെ തരണം ചെയ്യാതെ ജീവിതത്തിൽ നിന്നുതന്നെ ഒളിച്ചോടുന്നതിലേക്ക് സി.ജെ റോയ് യെ കൊണ്ടു ചെന്നെത്തിക്കാൻ ആ റെയ്ഡിനു കഴിഞ്ഞോ എന്നാണ് ഇന്നു ബിസിനസ് ലോകം ചർച്ച ചെയ്യുന്നത്. അതും കടബാധ്യതകളില്ലാതെ ബിസിനസ് ചെയ്യുക എന്നതാണ് തന്റെ തത്വമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന ഒരു മനുഷ്യൻ…
ബെംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസിൽ ഇൻകം ടാക്‌സ് (ഐടി) റെയ്ഡ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ. റോയ്, നിർമ്മാണ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, വിനോദം, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി പത്തിനു 100 കൊയ്തെടുത്ത വ്യക്തിയാണ്. കൊച്ചി സ്വദേശിയായ അദ്ദേഹം വളർന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി. നേരത്തെ എച്ച്.പിയിൽ പ്ലാനിംഗ് മാനേജരായി ജോലി ചെയ്തിരുന്നു. പിന്നീട് സൂറിച്ചിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഡോക്ടറേറ്റ് നേടി. നിർമ്മാണ-റിയൽ എസ്റ്റേറ്റ് മേഖലകളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോർച്യൂൺ 100 കമ്പനികൾ ഉൾപ്പെടെയുള്ള പ്രമുഖ കോർപ്പറേഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2005-ൽ ആറ് പങ്കാളികളുമായി ചേർന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് അദ്ദേഹം കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപിച്ചത്. ദുബായ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കമ്പനി പിന്നീട് കർണാടകയിലും കേരളത്തിലും നിരവധി റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ ആരംഭിച്ചു. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിരവധി നൂതന ആശയങ്ങൾ അവതരിപ്പിച്ചതിന്റെ ഖ്യാതി റോയിക്കും കോൺഫിഡന്റ് ഗ്രൂപ്പിനുമാണ്. പാർപ്പിട പദ്ധതികളിൽ നാല് വശങ്ങളിലും വെന്റിലേഷൻ ഉറപ്പാക്കുന്ന രീതിയും, ഇന്റഗ്രേറ്റഡ് ടൗൺഷിപ്പുകൾക്കുള്ളിൽ കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
കടബാധ്യതകളില്ലാതെ ബിസിനസ് ചെയ്യുക എന്നതായിരുന്നു തന്റെ നയമെന്ന് വിവിധ അഭിമുഖങ്ങളിൽ റോയ് വ്യക്തമാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് പുറമെ, പ്രശസ്തമായ ഒരു റിയാലിറ്റി ഷോയിലെ വിജയിക്ക് കോൺഫിഡന്റ് ഗ്രൂപ്പ് അപ്പാർട്ട്‌മെന്റ് സമ്മാനമായി നൽകിയതോടെയാണ് റോയ് പൊതുജനമധ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ‘കാസനോവ’ ഉൾപ്പെടെയുള്ള മലയാള സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഭാവന നായികയാകുന്ന ‘അനോമി’ ആണ് അദ്ദേഹത്തിന്റെ അവസാനമായി നിർമ്മിച്ച ചിത്രം. 2017-ൽ സ്ലൊവാക് റിപ്പബ്ലിക്കിന്റെ ഹോണററി കോൺസലായി റോയിയെ നിയമിച്ചിരുന്നു. ബെംഗളൂരുവിൽ ആരംഭിച്ച കോൺസുലേറ്റിൽ കോൺസുലർ ഓഫീസറായി സേവനമനുഷ്ഠിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.
ആഡംബര കാറുകളോടുള്ള കമ്പം
ആഡംബര-സ്‌പോർട്‌സ് കാറുകളോടുള്ള താല്പര്യത്തിന് റോയ് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾ ഉണ്ടായിരുന്നതായാണ് വിവരം. ബുഗാട്ടി വെയ്റോൺ, കൊയിനിഗ്‌സെഗ് അഗേര, ബെന്റ്ലി കോണ്ടിനെന്റൽ ജിടി എന്നിവയും മക്ലാരൻ, ഫെരാരി തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ മോഡലുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു.
താനൊരു കാർ പ്രേമിയാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന റോയിയുടെ ഈ താത്പര്യം 25-ാം വയസിലാണ് ആരംഭിച്ചത്. ഇന്ത്യയിലും ദുബായിലുമുള്ള തന്റെ ഗാരേജുകളിലെ വാഹനശേഖരം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.
വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ വൈകാരിക ബന്ധം വെളിപ്പെടുത്തുന്നത് ആയിരുന്നു തന്റെ ആദ്യ വാഹനമായ മാരുതി 800മായി ബന്ധപ്പെട്ട സംഭവം. 1994-ലാണ് അദ്ദേഹം ആ കാർ വാങ്ങിയത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം മാരുതി എസ്റ്റീം വാങ്ങുന്നതിനായി അത് വിറ്റു. പതിറ്റാണ്ടുകൾക്ക് ശേഷം, അതിന്റെ വൈകാരിക മൂല്യം കണക്കിലെടുത്ത് സോഷ്യൽ മീഡിയയിലൂടെ തിരച്ചിൽ നടത്തി 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ആ കാർ തിരികെ വാങ്ങിയത്.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മാരുതി 800 തന്റെ ആദ്യത്തെ പ്രധാന വ്യക്തിഗത നേട്ടമായിരുന്നുവെന്നും അക്കാലത്ത് ഇന്ത്യൻ റോഡുകളിലെ മികച്ച കാറുകളിൽ ഒന്നായിരുന്നു ഇതെന്നും റോയ് അനുസ്മരിച്ചു. വാഹനം കണ്ടെത്താൻ സഹായിച്ചതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഈ തിരിച്ചു വാങ്ങലിനെ ഒരു സാമ്പത്തിക തീരുമാനത്തേക്കാൾ ഉപരി വൈകാരികമായ ഒരു നാഴികക്കല്ലായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
താൻ കാറിനായി ചിലവാക്കിയ അത്രയും തുകയ്ക്ക് 90-കളിൽ ഭൂമി വാങ്ങിയിരുന്നെങ്കിൽ അതിന് ഇന്ന് കോടികൾ വിലയുണ്ടാകുമായിരുന്നു എന്ന് റോയ് പിന്നീട് ചിന്തിച്ചു. ‘1994-ൽ ഞാൻ 1.10 ലക്ഷം രൂപയ്ക്കാണ് ആ കാർ വാങ്ങിയത്. അന്ന് ആ തുകയ്ക്ക് സർജാപൂരിൽ രണ്ടേക്കർ ഭൂമി ലഭിക്കുമായിരുന്നു. ഇന്ന് സർജാപൂരിലെ രണ്ടേക്കർ ഭൂമിക്ക് 20 കോടി രൂപയിലധികം വിലമതിക്കും,’ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഒരു കാർ വാങ്ങുക, പക്ഷേ ഒരു ചെറിയ കഷ്ണം ഭൂമി കൂടി വാങ്ങുക. ഭൂമി കുടുംബത്തിന്റെ സമ്പത്തായി മാറുന്നു,’ എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച ‘ഡോട്ട്.കോം’ പ്രതിസന്ധിയുടെ കാലത്തും കടരഹിത ബിസിനസിലൂടെ മുന്നോട്ടുപോകാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രൂപ്പിനു സാധിച്ചിരുന്നു. ബെംഗളൂരുവിൽ 3,000 കോടിയുടെ സയൺ ഹിൽസ് ഗോൾഫ് കൗണ്ടി പദ്ധതി ഒരു രൂപ പോലും കടമില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പൂർത്തിയാക്കിയത്. പറഞ്ഞുറപ്പിച്ച സമയത്തിനകം കൈമാറാത്ത ഒരു റസിഡൻഷ്യൽ പദ്ധതിപോലും കോൺഫിഡന്റ് ഗ്രൂപ്പിനില്ലെന്നും അതാണ് ഗ്രൂപ്പിനെ മറ്റ് കമ്പനികളിൽനിന്നു വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
റിയൽ എസ്റ്റേറ്റ് രംഗത്ത് തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പിന് നിലവിൽ വിദ്യാഭ്യാസം, ഗോൾഫിങ്, ബിൽഡിങ് മെറ്റീരിയലുകളുടെ റീട്ടെയ്ൽ ആൻഡ് ഇന്റർനാഷനൽ ട്രേഡിങ്, വിനോദം, ഹോസ്പിറ്റാലിറ്റി മേഖലകളിലും സാന്നിധ്യമുണ്ട്. കോൺഫിഡന്റ് റസിഡൻഷ്യൽ പദ്ധതിക്ക് കീഴിൽ വരുന്നത് ലൈഫ്‌സ്‌റ്റൈൽ പ്ലസ്, കോൺഫി ലക്‌സ്, സ്‌മൈൽ ഹോംസ് എന്നിവയാണ്. കോൺഫിഡന്റ് എന്റർടെയ്ൻമെന്റ് എന്ന പേരിലാണ് വിനോദരംഗത്തെ സാന്നിധ്യം. ഹോസ്പിറ്റിലാറ്റി ബിസിനസുകൾ കോൺഫിഡന്റ് ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് കീഴിലും. നിലവിൽ കോൺഫിഡന്റ് ഗ്രൂപ്പിന് 200ലേറെ പദ്ധതികളും 23,000 ലേറെ ഉപഭോക്താക്കളുമുണ്ട്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) പ്രാബല്യത്തിൽവന്നശേഷം മാത്രം 70ലേറെ പദ്ധതികളാണ് ഗ്രൂപ്പ് പൂർത്തീകരിച്ചത്.
ആതുര സേവന രംഗത്തും മുൻപന്തിയിൽ
ആതുരസേവന രംഗത്ത് എന്നും മുൻപന്തിയിൽ ഡോ. റോയിയെ കേരളം കണ്ടു. കേരളം ഏതാനും വർഷംമുൻപ് നേരിട്ട മഹാപ്രളയാനന്തരം പൂർണമായും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെലവിൽ അദ്ദേഹം 100 വീടുകൾ പ്രളയബാധിതർക്ക് നിർമിച്ച് കൈമാറിയിരുന്നു. 100ലേറെ ഹൃദയശസ്ത്രക്രിയകൾക്കും അദ്ദേഹം സഹായം നൽകി. ക്യാൻസർ രോഗികൾക്ക് ഉൾപ്പെടെയും സഹായം നൽകുന്നു. നിർധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും അദ്ദേഹം ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ ജൂണിൽ 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിൽ ഡോ. റോയ് പറഞ്ഞതിങ്ങനെ – ”ഇത് കോർപറേറ്റ് സഹായ പദ്ധതിയല്ല. സ്വന്തം കുടുംബത്തിന്റെ ഫണ്ടിൽ നിന്നെടുത്ത തുകയാണ് ഈ കുട്ടികൾക്ക് സ്‌കോളർഷിപ്പായി നൽകുന്നത്. ഓരോ കുട്ടിക്കും സഹായം ചെയ്യുമ്പോൾ അതു നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായുള്ള നിക്ഷേപമാണ്. പഠിക്കാൻ മിടുക്കുള്ള ഒരു കുട്ടി പോലും അവസരമോ പണമോ ഇല്ലാത്തതിന്റെ പേരിൽ പിന്നാക്കം പോകാൻ പാടില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ ഫണ്ടിൽ നിന്നുള്ള പണം തന്നെ സ്‌കോളർഷിപ്പായി നൽകണമെന്നു ചിന്തിച്ചത്’- റോയ് പറഞ്ഞു.













































