റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നാല് പ്രധാന ജോലി തസ്തികകളിലേയ്ക്ക് കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനറൽ മാനേജർ, സെയിൽസ് റെപ്രസന്റേറ്റീവ്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, പ്രൊക്യൂർമെന്റ് മാനേജർ എന്നീ തസ്തികൾക്കാണ് പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിർദ്ദേശം ജനുവരി 29 മുതൽ നിലവിൽ വന്നു. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ലാറ്റ്‌ഫോമായ ‘ഖിവ’ (Qiwa) യിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.. വിഷൻ 2030-ന്റെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് സൗദി ഭരണകൂടം സ്വദേശിവൽക്കരണ നീക്കം വ്യാപകമാക്കുന്നത്.
ജനറൽ മാനേജർ തസ്തിക ഇനി മുതൽ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി. വിദേശികൾക്ക് ഇനി ഈ തസ്തികയിലേക്ക് മാറാനോ പുതിയ വിസ ലഭിക്കാനോ സാധിക്കില്ല. സെയിൽസ് റെപ്രസന്റേറ്റീവ് മേഖലയിലും സ്വദേശിവൽക്കരണ ശതമാനം വർധിപ്പിച്ചു. മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ് തസ്തിക ഉൾപ്പെടുന്ന മാർക്കറ്റിങ് മേഖലയിൽ 60% സ്വദേശിവൽക്കരണം നിർബന്ധമാക്കി. വിതരണ ശൃംഖലയുടെ മേൽനോട്ടം സ്വദേശികൾക്ക് നൽകുന്നതിനായി പ്രൊക്യൂർമെന്റ് മാനേജർ തസ്തികയിലും നിയന്ത്രണം വന്നു.
നിലവിൽ ജനറൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളോട് തസ്തിക മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിസിനസ്സ് രജിസ്ട്രിയിലെ നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ അവർക്ക് സിഇഒ അല്ലെങ്കിൽ ‘ചെയർമാൻ’ തുടങ്ങിയ തസ്തികകളിലേക്ക് മാറാവുന്നതാണ്. എന്നാൽ ഇതിന് കർശനമായ പരിശോധനകൾ ഉണ്ടാകും.
മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിൽ 60 ശതമാനം പേർ സൗദി പൗരന്മാരായിരിക്കണം. സ്വദേശിവൽക്കരണ ക്വട്ടയിൽ ഉൾപ്പെടണമെങ്കിൽ സെയിൽസ്/മാർക്കറ്റിങ് ജീവനക്കാർക്ക് കുറഞ്ഞത് 5,500 റിയാലും, എഞ്ചിനീയറിങ്/സാങ്കേതിക തസ്തികയിലുള്ളവർക്ക് 8,000 റിയാലും മാസ ശമ്പളം നൽകണമെന്നും നിർദ്ദേശമുണ്ട്.














































