എറണാകുളം: അപകടകരമായി വാഹനമോടിച്ചതിനും യാത്രക്കാരോട് മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആർടിസി ഡ്രൈവറിനെതിരെ വകുപ്പ് മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും പരാതി നൽകി യാത്രക്കാരി. ദേശീയപാതയിൽ ചേർത്തലയ്ക്കും എറണാകുളത്തിനും ഇടയിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്.
ഡ്രൈവർ യാത്രക്കാരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. അപകടകരമായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർ ചോദ്യം ചെയ്തതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോൾ അയാളെ അസഭ്യം പറയുകയും ചെയ്‌തെന്നും പരാതിയിലുണ്ട്. അയാൾ കാണിച്ചത് നിങ്ങൾ കണ്ടില്ലേ, ബസ് ഒടിക്കുന്നതിനിടെ തന്നെയാണ് പിന്നിലേക്ക് നോക്കി യാത്രക്കാരോട് ചൂടാകുന്നത്. ഇതിനിടെ കണ്ടക്ടർ ഡ്രൈവറെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. യാത്രയ്ക്കിടയിൽ ബസ് ഒരു കാറുമായി ഉരസിയെന്നും പരാതിയുണ്ട്.
കെഎസ്ആർടിസി കായംകുളം ഡിപ്പോയുടെ ബസിലെ ഡ്രൈവറാണ് യാത്രക്കാരോട് മോശമായി പെരുമാറിയതെന്നാണ് വിവരം. ആലപ്പുഴയിൽ നിന്ന് ബസ്സിൽ കയറിയ ഒരു സർക്കാർ ജീവനക്കാരിയാണ് ഈ അപകടകരമായ യാത്രയുടെ വീഡിയോ പകർത്തിയതും പരാതി നൽകിയിരിക്കുന്നതും. കെഎസ്ആർടിസിയുടെ നവീകരണത്തിനും മികച്ച രീതിയിലുള്ള നടത്തിപ്പിനുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ മികച്ച പ്രവർത്തനത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ 13.02 കോടി രൂപ ജനുവരി അഞ്ചാം തീയതി വകുപ്പിന് ലഭിച്ച വിവരം ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രി പ്രഖ്യാപിച്ചത്.















































