കൊച്ചി: ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലെ വാദങ്ങൾ പുറത്ത്. മൂന്നാം പീഡന പരാതിയിൽ യുവതി പറയുന്ന മുഴുവൻ കാര്യങ്ങളും വ്യാജമാണെന്നും ബാലിശമാണെന്നുമാണ് ഹർജിയിലെ വാദം. ഇത്തരമൊരു പരാതി കൊടുത്തത് ഹർജിക്കാരനെ അപകീർത്തിപ്പെടുത്താനും ഹർജിക്കാരനെ ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ഈ കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് വാദം.
അതുപോലെ രാതിക്കാരി വിവാഹിതയായ ഒരു സ്ത്രീയാണെന്നും ഉഭയസമ്മതത്തോടെയുള്ള ബന്ധം ആണ് ഉണ്ടായിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല. പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിൻറെ ഗുണദോഷങ്ങൾ അവൾക്കറിയാമെന്നും ഹർജിയിൽ പറയുന്നു. പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിൻറെ അനന്തരഫലങ്ങളെക്കുറിച്ച് യഥാർത്ഥ പരാതിക്കാരിക്ക് നന്നായി അറിയാം.
പരാതിക്കാരി അവിവാഹിതയായ സ്ത്രീയാണെന്ന ധാരണയിലായിരുന്നു ഹർജിക്കാരനെന്നുമാണ് വാദം. വിവാഹിതയാണ് എന്ന് അറിഞ്ഞപ്പോൾ ബന്ധം തകർക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. രാഹുൽ നൽകിയ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
അതേസമയം വിദേശത്തുള്ള പരാതിക്കാരി ഇ- മെയിലിൽ ഡിജിപിക്ക് നൽകിയ പരാതിയിൽ അതീവരഹസ്യമായായിട്ടായിരുന്നു എസ്ഐടി രാഹുലിനെ അറസ്റ്റ് ചെയ്തത്. എസ്പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെപിഎം ഹോട്ടലിൽനിന്ന് രാഹുലിനെ അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതി നൽകിയ യുവതി പോലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങളും പുറത്തുവന്നു. 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുൽ വാട്സാപ്പിൽ തുടർച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴിയിയിൽ പറയുന്നു. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ മോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലിൽ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. പോയി ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞു. പക്ഷെ ഡിഎൻഎ സാംപിൾ തരാൻ രാഹുൽ തയാറായില്ല. ഇതിനിടെ ഗർഭം അലസി. അലസിയശേഷം രാഹുൽ വീണ്ടും സൗഹൃദം തുടങ്ങി. 2024 ഏപ്രിൽ 26ന് വടകരയിൽ ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടെന്നും മൊഴിയിൽ പറയുന്നു.


















































