മുംബൈ: കഴിഞ്ഞ കുറച്ചുമാസങ്ങളായുള്ള അഭ്യൂഹങ്ങൾക്കും പൊങ്കാലകൾക്കും അവസാനം, മാനസപുത്രനെ പുറത്താക്കാൻ ഒടുവിൽ നിർബന്ധിതനായി… ഇതോടെ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. മുംബൈയിൽ ബിസിസിഐ ഹെഡ് ക്വാർട്ടേഴ്സിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചീഫ് സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്.
മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ. ഇതോടെ ട്വന്റി20യിൽ മോശം ഫോം തുടരുന്ന ശുഭ്മൻ ഗിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായി. ഇതേ ടീം ന്യൂസീലൻഡിനെതിരായ പരമ്പരയും കളിക്കും. ട്വന്റി20യിലെ നിലവിലെ ലോക ചാംപ്യൻമാരാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ വിജയ കിരീടം ചൂടിയത്.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ.
അതേസമയം 2026 ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത വർഷത്തെ ലോകകപ്പ് നടക്കേണ്ടത്. ഏഴിന് യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 15ന് കൊളംബോയിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം നടക്കും. ജനുവരി 21 ന് നാഗ്പൂരിലാണ് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ അഞ്ചാം പോരാട്ടം ജനുവരി 31ന് തിരുവനന്തപുരത്തു നടക്കും.
ഇന്നു ഉച്ചയ്ക്ക് ബിസിസിഐ പ്രതിനിധികളുടെ യോഗത്തിനു ശേഷമാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബിസിസിഐ ആസ്ഥാനത്ത് എത്താൻ വൈകിയതോടെ വാർത്താ സമ്മേളനം അരമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.


















































