ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 300 സീറ്റുകളിൽ ബിഡിജെഎസ് മത്സരിച്ചുവെങ്കിലും 5 സീറ്റുകൾ മാത്രമേ പാർട്ടിക്കു നേടാനായുള്ളു.
ഇതോടെ ബിജെപി സഹകരിക്കാത്തതിനാലാണ് ബിഡിജെഎസ് സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മാത്രമല്ല ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ പോലും ബിഡിജെഎസ് പരാജയപ്പെട്ടത് വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതോടെ 23ന് നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകുമെന്നാണ് സൂചന.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും ബിഡിജെഎസിനു നിലംതൊടാനായില്ല. മത്സരിച്ച നാല് സീറ്റിലും തോറ്റു. ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും ബിഡിജെഎസിന് പിന്തുണ ലഭിച്ചിച്ചില്ല. കൊച്ചി കോർപറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിങ് സീറ്റ് പോലും നിലനിർത്താനായില്ല. കോഴിക്കോട് കോർപറേഷനിലും സമാന സ്ഥിതിതന്നെയായിരുന്നു.
മാത്രമല്ല കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസിന്റെ സിറ്റിങ് സീറ്റ് ബിജെപി ഏറ്റെടുത്തിരുന്നു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ 100 എണ്ണത്തിൽ പോലും ബിഡിജെഎസിന് പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും പാർട്ടിക്കുള്ളിൽ പുകയുന്നുണ്ട്. ബിജെപിയുടെ ഏകപക്ഷീയ നിലപാടിനെ തുടർന്ന് പല ഇടങ്ങളിലും സ്ഥാനാർഥിയെ നിർത്താതെ ബിഡിജെഎസിനു പിൻവാങ്ങേണ്ടി വന്നിരുന്നു. അതും രാജീവ് ചന്ദ്രശേഖറുമായും ബിജെപി ദേശീയ നേതൃത്വവുമായും തുഷാർ വെള്ളാപ്പള്ളിക്ക് നല്ല ബന്ധമുണ്ടെന്നിരിക്കെ.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുന്നണി ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നു. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കാൻ ബിഡിജെഎസ് ഒരുങ്ങിയിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎയിലെ പിളർപ്പ് അതൃപ്തി പരസ്യമായതാണെങ്കിലും തുഷാറും ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പമാണ് കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്ന് പാർട്ടിയെ പിന്തിരിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ നിൽക്കെ അവഗണന സഹിച്ച് തുടരാനാകില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പ്രശ്നങ്ങൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേതാക്കൾ നേരിൽ കണ്ട് അറിയിക്കുകയും ചെയ്തു.
















































