ആലപ്പുഴ: മാവേലിക്കരയിൽ സിപിഐ മുൻ നഗരസഭാ കൗൺസിലറായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ(69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏകമകൻ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കൃഷ്ണദാസ് നാട്ടിലെ പാർട്ടിപ്രവർത്തകരെയും മറ്റും വിളിച്ചുപറഞ്ഞു. ഇതോടെ പ്രവർത്തകർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തിയപ്പോൾ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. മാവേലിക്കര നഗരസഭ 12-ാം വാർഡ് കൗൺസിലറായിരുന്നു. മകൻ ലഹരി ഉപയോഗിക്കുന്നതിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ഇരുവർക്കുമിടയിൽ നിരന്തരം തർക്കം നിലനിന്നിരുന്നതായാണ് വിവരം. ഇതിനിടെ കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാള്‍ അമ്മയെ മര്‍ദിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന ഇയാള്‍ പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പോലീസ് പറയുന്നു. തുടര്‍ന്നാണ് മര്‍ദിച്ചത്. വീട്ടില്‍ നിന്ന് ഇടക്കിടെ ബഹളം കേള്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ ശ്രദ്ധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താന്‍ മര്‍ദിച്ചിരുന്നുവെന്നും കൃഷ്ണദാസ് തന്നെ നാട്ടുകാരെ വിളിച്ച് അറിയിച്ചത്. കൊല്ലപ്പെട്ട കനകമ്മ മുന്‍പ് പലതവണ മകനെതിരെ പരാതി നല്‍കുകയും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ആലപ്പുഴയിൽ സമാന രീതിയിൽ ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇതിൽ മാരകമായി പരുക്കേറ്റ അച്ഛൻ മരിച്ചിരുന്നു.

















































