പാലക്കാട്: ഇൻഡിഗോ പ്രതിസന്ധിയിൽ സംഘപരിവാറിനെതിരെ പരിഹാസവുമായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. ‘ഇൻഡിഗോ പ്രശ്‌നം കാരണം വിമാനയാത്ര മുടങ്ങി ഇഞ്ചി കടിച്ചിരിക്കുന്ന മിത്രങ്ങൾക്ക് എയർപോർട്ടിൽ സമയം കളയാൻ ഉള്ള മാർഗങ്ങൾ’ എന്ന് തുടങ്ങുന്നതാണ് സന്ദീപ് വാര്യരുടെ കുറിപ്പ്.
രാജ്യത്തിന് വേണ്ടി എയർപോർട്ടിൽ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമിൽ പോയി പൊട്ടിക്കരയുക. ഇൻഡിഗോ മുടങ്ങിയതിന് പിറകിൽ ജോർജ് സോറോസും രാഹുൽ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ വന്ന മെസേജ് കേശവൻ മാമന് അയച്ചു കൊടുക്കുക. സംഘമിറങ്ങി, ഇൻഡിഗോക്ക് പകരം വാനര എയർ വരുന്നു എന്ന വടിയാർ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക. കാവിപ്പട ഗ്രൂപ്പിൽ മോദിജിക്ക് നമസ്‌തേ പറയൂ സംഘമിത്രങ്ങളേ പോസ്റ്റിന് കീഴെ വന്ന കമന്റുകൾ എണ്ണുക. അതിൽ എത്ര ഫെയ്ക്കുകൾ ഉണ്ടെന്ന് ഐഡൻറിഫൈ ചെയ്യുക. സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴിൽ പോയി തെറി വിളിക്കുക. എന്നിട്ടും ഫ്‌ലൈറ്റ് കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ശാഖയിൽ പോയി നാല് സൂര്യനമസ്‌കാരം ചെയ്യുക എന്നിങ്ങനെ അഞ്ച് നിർദേശങ്ങളാണ് സന്ദീപ് വാര്യർ കുറിപ്പിൽ പങ്കുവെച്ചത്.
ഇൻഡിഗോ സർവീസുകൾ വ്യാപകമായി മുടങ്ങിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. വ്യോമഗതാഗത രംഗത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന വിമർശനവും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഉന്നയിക്കുന്നുണ്ട്. സർവീസുകൾ മുടങ്ങിയതിന് പിന്നാലെ നിരവധി പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.


















































