ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് നടൻ വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി.
വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് സൂചന. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു.
നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടം ഉണ്ടായി ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിന്ർറെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ ഉണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.