തെൽഅവീവ്: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലക്ഷ്യം പരാജയമെന്ന് റിപ്പോർട്ട്. ഇസ്രയേൽ ലക്ഷ്യംവെച്ചവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഖത്തറിലെ ഓപ്പറേഷനിലൂടെ ഇസ്രയേൽ ലക്ഷ്യംവെച്ച ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 വാർത്ത റിപ്പോർട്ട് ചെയ്തു. അതുപോല ആക്രമണത്തിൽ ഒന്നോ രണ്ടോ പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേൽ. പക്ഷെ ഇക്കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല, അത് പോലും സംശയാസ്പദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ദോഹയിൽ നടത്തിയ ആക്രമണത്തിൽ വേണ്ടത്ര സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നുവോ എന്നും ഉപയോഗിച്ചവ കൃത്യമായി പ്രവർത്തിച്ചോ എന്നും ഇസ്രയേൽ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കൂടാതെ ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കൾ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നതും ഇസ്രയേൽ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്ച്ചയായിരുന്നു ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസിനെ ഉന്നംവച്ച് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തിരുന്നു.