വാഷിങ്ടൺ: യുഎസ് പുതുതായി ഏർപ്പെടുത്തിയ നികുതികളിൽ മിക്കതും നിയവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിയിൽ കലിപൂണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഏർപ്പെടുത്തിയ താരിഫുകൾ ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു
ട്രംപ് ട്രൂത്തിൽ കുറിച്ചതിങ്ങനെ-
‘നികുതികളും അതിലൂടെ നമ്മൾ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ നമ്മുടെ രാജ്യം പൂർണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തൽക്ഷണം തുടച്ചുനീക്കപ്പെടും.’
അതേസമയം കോടതിയുടെ ഏഴുമുതൽ നാലുവരെയുള്ള തീരുമാനങ്ങൾക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, പാനലിലെ ഭൂരിപക്ഷം വരുന്ന ജഡ്ജിമാരെയും ‘തീവ്ര ഇടതുപക്ഷ സംഘം’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ഈ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ, ഒബാമ നിയമിച്ച ജഡ്ജിയെ പ്രശംസിക്കാനും ട്രംപ് മടിച്ചില്ല. അദ്ദേഹത്തിന്റെ ധൈര്യത്തിന് നന്ദി പറഞ്ഞ ട്രംപ്, ‘അദ്ദേഹം അമേരിക്കയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ എന്നും പറഞ്ഞു.
മിക്കവാറും എല്ലാ ഇറക്കുമതികളിലും വ്യാപകവും അനിശ്ചിതവുമായ നികുതികൾ ഏർപ്പെടുത്താൻ ട്രംപിന് അധികാരമില്ലെന്നാണ് ഫെഡറൽ സർക്യൂട്ടിനായുള്ള യുഎസ് അപ്പീൽ കോടതി വെള്ളിയാഴ്ച വിധിച്ചത്. കോടതി നികുതികൾ റദ്ദാക്കിയെങ്കിലും, സുപ്രീം കോടതിയെ സമീപിക്കാൻ ട്രംപിന് സമയം നൽകിയിട്ടുണ്ട്. മാത്രമല്ല ഈ കാലയളവിൽ, ഒക്ടോബർ 14 വരെ, നികുതികൾ നിലനിർത്താൻ അനുവാദവും നൽകിയിട്ടുണ്ട്.
അതേസമയം ട്രംപിന്റെ വ്യാപാര നയത്തിൽ നികുതികൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. അദ്ദേഹം പുതുതായി ഏർപ്പെടുത്തിയ നികുതികൾ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. റഷ്യൻ എണ്ണയുടെ ഇറക്കുമതി തുടരുന്നതിനാൽ, ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായ 50 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേലും ചുമത്തിയിട്ടുണ്ട്.
ഇതിനിടെ , നികുതികളെ എതിർത്ത ജഡ്ജിമാരെ ‘കറുത്ത കുപ്പായമിട്ട രാഷ്ട്രീയക്കാർ’ എന്നാണ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ വിശേഷിപ്പിച്ചത്. സുപ്രീം കോടതിയിൽനിന്ന് എങ്ങനെ തങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു രൂപരേഖയാണ് ജഡ്ജിമാരുടെ വിയോജനക്കുറിപ്പുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. താരിഫുകൾ സ്ഥിരമായിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും നവാരോ പറഞ്ഞു. ‘ഞങ്ങൾ വളരെ ശുഭാപ്തിവിശ്വാസത്തിലാണ്. കേസിൽ തോൽക്കുകയാണെങ്കിൽ, പ്രസിഡന്റ് ട്രംപ് പറഞ്ഞതാണ് ശരി. അത് അമേരിക്കയുടെ അവസാനമായിരിക്കും,’ നവാരോ കൂട്ടിച്ചേർത്തു.