കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മാത്രമല്ല മുന്നോട്ട് വച്ച വെടിനിർത്തൽ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു.
അതേസമയം ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയിൽ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് കരാറിന്റെ ആദ്യ ഘട്ടത്തിലുണ്ടാവുക. തുടർന്ന് രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥർ നിർദേശിച്ചതായി ഒരു പലസ്തീൻ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
ആദ്യ ഘട്ടത്തിനു ശേഷം വെടിനിർത്തലിനും തുടർന്ന് ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഈജിപ്ത്-ഖത്തർ നിർദേശം ഹമാസ് തത്വത്തിൽ സമ്മതിച്ചതായി ദി നാഷനലും റിപ്പോർട്ട് ചെയ്തു. കൂടാതെ തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാൻ ഹമാസ് സമ്മതിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ഇസ്രയേൽ പുതിയ നിർദേശത്തോട് യോജിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഹമാസ് ആയുധങ്ങൾ വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിൽ ചർച്ചകൾ നടത്തുന്നതിനായി എത്തിയിരുന്നു. ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ചും ദീർഘകാല വെടിനിർത്തലിനെക്കുറിച്ചും ഹമാസും ഇസ്രയേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ താൽക്കാലികമായി ആരംഭിക്കാനും പുതിയ വെടിനിർത്തൽ കരാറിൽ നിർദേശമുണ്ട്. അതുവരെ മേഖലയിൽ തൽസ്ഥിതി തുടരുമെന്ന് യുഎസ് രേഖാമൂലമുള്ള ഉറപ്പ് നൽകാനും പുതിയ വെടിനിർത്തൽ കരാറിൽ വ്യവസ്ഥയുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.