ന്യൂഡൽഹി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ പോലീസ് എഫ്ഐആർ പുറത്ത്. ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ജോലിക്കായി ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു.
അതേസമയം പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു. ഇവർ ഒരു തരത്തിലുമുള്ള മതപരിവർത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ലെന്ന് സഭാ അധികൃതർ വ്യക്തമാക്കുന്നു.
തുടർന്നു വൈകിട്ട് 5.30 ഓടെന്നു എഫ്ഐആർ രേഖപ്പെടുത്തി. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
.