തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം നടപ്പാക്കിയത്. അതിനാല്‍, എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്.
മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് സമസ്തയുടെ തീരുമാനം. മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം. കേരളത്തിലെ പതിനൊന്നായിരം മദ്രസകളുടെ പ്രവര്‍ത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ മതപഠനത്തെയും തീരുമാനം ബാധിക്കുമെന്നാണ് സമസ്തയുടെ പരാതി.
കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മേഖലാതലങ്ങളിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് കൺവെൻഷനുകൾ നടക്കും. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ കളക്ടറേറ്റുകളുടെ മുന്നിൽ ധർണ സംഘടിപ്പിക്കും. സെപ്തംബർ 30 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. സർക്കാർ തീരുമാനം പിൻവലിക്കും വരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറെല്ലെന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷന്റെ പ്രഖ്യാപനം. എന്നാൽ സമസ്തയുമായി ചേർന്ന പ്രത്യക്ഷ സമരത്തിന് ഇല്ലെന്നാണ് ലീഗിൻറെ നിലപാട്. സമരത്തിനോട് എതിർപ്പില്ല, മതപണ്ഡിതരുമായി ആലോചിച്ച് വേണ്ട തീരുമാനം എടുക്കുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം എ സലാം പറഞ്ഞു. തുടർ പ്രതിഷേധങ്ങളുടെ കൂടുതൽ സമർദ്ദം ചെലുത്തി സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്താനാണ് സമസ്തയുടെ നീക്കം.