കോട്ടയം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരം.
സംഭവം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടുപേർക്കു പരുക്കു പറ്റിയെന്നാണു വിവരം. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ.
ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്.
അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മ്യഖ്യമന്ത്രി യുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.