‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നു പറഞ്ഞതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചതെന്നും ജോജു പറഞ്ഞു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു.
””കഴിഞ്ഞ ദിവസം എന്റെ അഭിമുഖം വന്നിരുന്നു. അതിലെ പരാമര്‍ശങ്ങള്‍വച്ചാണ് ലിജോ ഒരു കുറിപ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുണ്ടായ മനോവിഷമത്തിലാണ് ആ പോസ്റ്റ് എന്നാണ് ലിജോ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തല്ലേ എന്റെ മനോ വിഷമം എന്താണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്തെന്നു മനസ്സിലാകുന്നില്ല. അതിന്റെയൊരു വിശദീകരണമാണ് പറയുന്നത്.
ചുരുളി എന്ന സിനിമയ്‌ക്കോ ആ കഥാപാത്രത്തിനോ എതിരല്ല ഞാന്‍. അതെന്റെ കള്‍ട്ട് കഥാപാത്രമാണ്. എന്റെ ആഗ്രഹം കൊണ്ട് അഭിനയിച്ച സിനിമയാണ്. ആ സിനിമ ഒരു ഫെസ്റ്റിവലിനുേവണ്ടി ചെയ്ത സിനിമയാണെന്നായിരുന്നു എന്നോടു പറഞ്ഞിരുന്നത്. അതുകൊണ്ടാണ് ആ സ്വാതന്ത്ര്യത്തോടെ തെറി പറഞ്ഞ് അഭിനയിച്ചത്. അന്ന് ഫെസ്റ്റിവലിനുവേണ്ടി ഷൂട്ട് ചെയ്ത സിനിമ പിന്നീട് ഒടിടിയില്‍ വന്നു. ഐഎഫ്എഫ്‌കെയില്‍ തെറി ഇല്ലാത്ത പതിപ്പ് റിലീസ് ചെയ്തിരുന്നു. ലിജോ എന്നെക്കൊണ്ട് ഡബ്ബും ചെയ്യിപ്പിച്ചതാണ്.
പക്ഷേ പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറി ഉളള പതിപ്പ് ഒടിടിയിലേക്കു വിറ്റു. എന്റെ ജീവിതത്തില്‍ ഏറ്റവും കഠിനമേറിയ സമയത്താണ് ഈ സിനിമ ഇറങ്ങുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തവിടുപൊടിയായി, പിന്നീട് രക്ഷപ്പെട്ടു വരുന്ന സമയത്ത് സിനിമ ഇറങ്ങുന്നു. പിന്നീട് ആ സിനിമ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് എന്റെ തെറി വച്ചാണ്. സൗഹൃദത്തിന്റെ കാര്യത്തില്‍ സംഭവിച്ച സിനിമയാണ്. പക്ഷേ ഇതില്‍ അഭിനയിച്ചതിന് ഒരു എഗ്രിമെന്റ് ഉണ്ടാകുമല്ലോ, ആ തുണ്ട് കടലാസിനൊപ്പം ആ എഗ്രിമെന്റും പുറത്തുവിടണം.
ഈ സിനിമ ഒടിടിയില്‍ വിറ്റപ്പോള്‍ എന്റെ പ്രതിഫലത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. കാരണം തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നിരുന്നു. ഈ നിമിഷം വരെ ലിജോയോ ആരും എന്നെ വിളിച്ചിട്ടില്ല. ഇതിപ്പോള്‍ പറയാനും കാരണമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക് മാറി. എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോള്‍ ചുരുളിയില്‍ ഞാന്‍ പറഞ്ഞ തെറിയാണ്. അപ്പ ആ സിനിമയില്‍ അഭിനയിക്കരുതായിരുന്നെന്ന് മകള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കില്ലായിരുന്നു. അതുകൊണ്ടാണ് ഇത്രയും കാലങ്ങള്‍ക്കുശേഷം ഞാനീ കാര്യം പറഞ്ഞത്.
ഇൻഡിഗോ വിമാനത്തില്‍ യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷണം; കൈയോടെ പൊക്കി; വീഡിയോ വൈറൽ
വയനാട്ടില്‍ കടുവ ഇറങ്ങി, എന്ന വാര്‍ത്ത വരുമ്പോള്‍ ട്രോളില്‍ വരുന്നത് എന്റെ തെറിയാണ്. ആന ഇറങ്ങിയ ഫോട്ടോ വച്ച് വാര്‍ത്ത വരുമ്പോഴും ‘ചുരുളി’യിലെ ആ ഡയലോഗ് ആണ് പലരും ട്രോള്‍ ചെയ്യാനായി ഉപയോഗിക്കുന്നത്. അതിങ്ങനെ വന്നു കൊണ്ടിരിക്കും. പക്ഷേ അതെന്നെ ബാധിക്കുന്നുണ്ട്. ഞാനിത് കാണുന്നത് വേറെ കാഴ്ചപ്പാടിലാണ്. എന്റെ കുടുംബത്തെ ബാധിച്ചു, എന്റെ മകള്‍ വരെ ഇക്കാര്യം സംസാരിച്ചപ്പോള്‍ അതെന്നെ ട്രിഗര്‍ ചെയ്തു.
അതിനു പിന്നാലെയാണ് ആ അഭിമുഖത്തില്‍ ഇതൊക്കെ തുറന്നു പറയുന്നത്. അതങ്ങ് പറഞ്ഞുപോയി, അല്ലെങ്കില്‍ തന്നെ ഈ സാമ്പത്തിക കാര്യം എല്ലാവരോടും ഞാന്‍ ചോദിച്ചിട്ടുള്ളതാണ്. അതും ഈ സിനിമ ഒടിടിയില്‍ വിറ്റ് ഭീകരമായ ലാഭം വന്നതിനുശേഷം മാത്രം. അതിനു മുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല.
‘പൂക്കളുടെ പുസ്തകം’, എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഉപന്യാസം വിഭാഗത്തിൽ എൻഡോവ്മെന്റ് അവാർഡ്
എന്റെ പറച്ചില്‍ എനിക്കു തന്നെ പണിയാകാറുണ്ട്. കമല്‍ഹാസന്‍ സര്‍ പോലും എന്നെ പ്രശംസിച്ചു സംസാരിച്ചപ്പോള്‍ അതിനു വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ടായി. ഇതു വലിയ വാര്‍ത്തയായപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത്, ഇതിനുശേഷം ഒരു താഴ്ച ഉണ്ടല്ലോ എന്നാണ്. ഈ അഭിമുഖത്തിനുശേഷം എന്നെ ആരും പ്രശംസിക്കുന്നില്ലെന്നു പറഞ്ഞ കാര്യവും ട്രോള്‍ ആയി വന്നു.
എന്നെ ആരും പ്രശംസിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ അല്ല ഞാനിതുവരെ എത്തിയത്. ഇവിടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായ ‘ആട്ടം’ സംവിധാനം ചെയ്ത സംവിധായകനെ എത്രപേര്‍ ആഘോഷിച്ചു. അതില്‍ നായികയായ കുട്ടിയെ എത്രപേര്‍ ആഘോഷിച്ചു. കിഷ്‌കിന്ധാ കാണ്ഡം സംവിധായകന്‍, നായാട്ടിന്റെ സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ എത്രമാത്രം ആഘോഷിച്ചു. ഇങ്ങനെയുള്ള കുറേ ആളുകള്‍ ഉണ്ട്.
എല്ലാവരെയും അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിക്കുന്ന കള്‍ച്ചര്‍ വേണമെന്നാണ് ഞാന്‍ അതിലൂടെ ഉദ്ദേശിച്ചത്. പക്ഷേ അതു വന്നപ്പോള്‍ എന്നെക്കുറിച്ച് മാത്രമായി. എനിക്കൊരു പ്രോത്സാഹനവും ലഭിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷേ ഇവിടെ കാര്യങ്ങള്‍ ആകെ ചളമായി. അത് ആകെ തെറ്റിദ്ധരിക്കപ്പെട്ടു.
എനിക്കു നന്നായി തെറി പറയാന്‍ അറിയാം, ഇവിടെ ഇരിക്കുന്നവര്‍ക്കും അതു പറയാന്‍ അറിയാം. അവരിപ്പോള്‍ പുറത്തുവിട്ടത് എനിക്കു തന്ന തുക മാത്രമാണ്. ആ തുണ്ട് പേപ്പര്‍ അല്ലാതെ എനിക്കു തന്ന എഗ്രിമെന്റ് ആണ് അവര്‍ പുറത്തുവിടേണ്ടത്. ഞാന്‍ ലിജോയുടെ ശത്രുവോ, ഇക്കാര്യത്തില്‍ വാദിച്ചു ജയിക്കാനോ വന്ന ആളല്ല. എന്റെ നിലനില്‍പ്പിനുവേണ്ടി വന്നു പറയേണ്ട ഗതികേട് ആണ്. ലക്ഷങ്ങളുടെ കണക്കുകളോ കോടികളുടെ കണക്കോ അല്ല, പക്ഷേ അത് പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ച ഉണ്ടാക്കും. 5 ലക്ഷം രൂപ എനിക്കു ലഭിച്ച തുകയാണ്. അതാണോ എന്റെ പ്രതിഫലം.
‘ജോസഫും’ ‘പൊറിഞ്ചവും’ വന്നതിനുശേഷം വന്ന സിനിമയാണ് ‘ചുരുളി’. അങ്ങനെയൊരു സമയത്ത് എന്റെ പ്രതിഫലം എങ്ങനെയായിരിക്കുമെന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. ഇതാണ് എന്റെ പ്രതിഫലമെന്ന് എഴുതി ഒപ്പിട്ടു കൊടുത്ത ശേഷം ഇങ്ങനെയൊരു ആരോപണവുമായി വന്നാല്‍ അത് ചെറ്റത്തരമാണ്. ഇതിനൊരു എഗ്രിമെന്റ് ഉണ്ട്. പൈസ അല്ല എന്റെ വിഷയം. ഈ സിനിമ എന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടാക്കിയ ഡാമേജ് ചില്ലറയല്ല. പ്രതിഫലത്തിന്റെ പേരിലുള്ള പ്രശ്‌നമായി ഇതു മാറരുത്.
അതൊരു ഫെസ്റ്റിവല്‍ സിനിമയാണെന്നു പറഞ്ഞതുകൊണ്ടാണ് സിനിമയില്‍ തെറി പറഞ്ഞ് അഭിനയിക്കാന്‍ തീരുമാനിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്റെ മകളൊരു സങ്കടകരമായ കാര്യം ചോദിച്ചതുകൊണ്ട് മാത്രമാണ് ഈ വിഷയം ഞാന്‍ ആ അഭിമുഖത്തില്‍ പറയുന്നത്. ഇതൊക്കെ കഴിഞ്ഞ കാര്യമാണ്, വിട്ടതുമാണ്. ഇതിനു വേറൊരു പതിപ്പ് ഉണ്ട്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത് തെറി ഇല്ലാത്ത പതിപ്പാണ്. ഈ വിഷയത്തില്‍ ആരും ഒരു മറുപടി പറഞ്ഞില്ല. അന്നൊരു മറുപടി കിട്ടിയിരുന്നെങ്കില്‍ ഇന്ന് ഈ സംസാരമില്ല. കേസു വന്നപ്പോള്‍ പോലും ലിജോ എന്നെ വിളിച്ചില്ല.
തെറി ഇല്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ പതിപ്പ് മറ്റെവിടെയും കണ്ടില്ല. പിന്നീട് ഈ സിനിമ ഒടിടിയില്‍ വലിയ ലാഭത്തിനു വില്‍ക്കുന്നു. അപ്പോഴാണ് എന്റെ കാര്യം ഇവരോടു ചോദിക്കുന്നത്. എനിക്കുണ്ടായ വിഷമം ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഇതൊരു ഫെസ്റ്റിവല്‍ സിനിമ അല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ഞാനിത് ചെയ്യില്ലായിരുന്നു. ചില കാര്യങ്ങളില്‍ എനിക്ക് നിബന്ധനയുണ്ട്. അത്തരം വേഷങ്ങള്‍ വേണ്ടെന്നു വച്ചിട്ടുമുണ്ട്. ഇതിപ്പോള്‍ ആ സിനിമ ആഘോഷിക്കപ്പെടുന്നത് എന്റെ പേരില്‍ മാത്രമായി. അഭിനയിക്കുമ്പോള്‍ ആ കഥാപാത്രം മാത്രമല്ല ഏത് കഥാപാത്രമാണെങ്കിലും പെര്‍ഫെക്ട് ആയി ചെയ്യും.
തങ്കന്‍ ചേട്ടനെന്നത് ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എ?ഗ്രിമെന്റ് ഉണ്ടാവുമല്ലോ അവരുടെ കയ്യില്‍. ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം. എന്നെ ആരും പ്രശംസിക്കുന്നില്ലെന്ന് കുറച്ചുനാളായി ഒരു ട്രോള്‍ കറങ്ങിനടക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന തൊഴിലിടത്തേക്കുറിച്ചാണ് ഞാന്‍ സംസാരിച്ചിട്ടുള്ളത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നടക്കുമ്പോള്‍ ഒരു മോട്ടിവേഷന്‍ ക്ലാസിനും പോയിട്ടില്ല. പരാതി പറയാന്‍പോലും എനിക്കൊരാളുണ്ടായിരുന്നില്ല. സര്‍വൈവല്‍ പോലെയാണ് ജീവിതം കൊണ്ടുപോയിട്ടുള്ളത്.”ജോജു പറഞ്ഞു.