മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രംഗത്ത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും എനിന്നു ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നെന്നും തരൂർ പറഞ്ഞു.
അതുപോലെ നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥ്യാണ് നിലമ്പൂരിൽ യുഡിഎഫിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ പറഞ്ഞു.
അതേസമയം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പാർട്ടിയോടും പാർട്ടി പ്രവർത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജിപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം തരൂർ തള്ളി. താൻ കോൺഗ്രസ് പാർട്ടിയിലെ ഒരംഗമാണ്. എവിടേക്കും പോകുന്നില്ല. ഒരു ചുമതല ഏറ്റെടുത്താൽ അതിൽ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണം. തന്റെ ലൈൻ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ്. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.