ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പിരിവിന് ഫാസ്റ്റാഗ് അധിഷ്ഠിത വാർഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിൻ ഗഡ്കരി. 3000 രൂപ അടച്ച് ഒരു വർഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന വാർഷിക പാസ്പദ്ധതി ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ദേശീയ പാതകളിൽ ചെലവ് കുറഞ്ഞ യാത്രയ്ക്ക് സഹായകമാകുന്നതിനായാണ് ഈ വാർഷിക പാസ് സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കാറുകൾ ജീപ്പുകൾ വാനുകൾ തുടങ്ങിയ പ്രൈവറ്റ് നോൺ കമേഴ്‌സ്യൽ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ അനുവദിക്കുന്നതാണ് വാർഷിക പാസ് സംവിധാനം. കേന്ദ്ര സർക്കാരിന്റെ രാജ്മാർഗ് യാത്ര ആപ്പുകളുടെ സഹായത്തോടെയോ നാഷണൽ ഹൈവേ അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയോ വൈകാതെ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.
മാത്രമല്ല 60 കിലോമീറ്റർ ഇടവിട്ട് ടോൾ പ്ലാസകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം. ഹൈവേകളിൽ ഒറ്റ ഇടപാടിലൂടെ ടോൾ പേമെന്റ് സാധ്യമാകുമെന്നും ഇതുവഴി ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ദശലക്ഷക്കണക്കിന് സ്വകാര്യ വാഹനങ്ങൾക്ക് ഏറ്റവും മികച്ച യാത്ര ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹൈവേകളിൽ തടസമില്ലാതെയുള്ള യാത്രകൾ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ മാസമാണ് മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. 3000 രൂപയുടെ വാർഷിക പാസ് എടുക്കുന്ന വാഹനത്തിന് നാഷണൽ ഹൈവേകളിലും എക്‌സ്പ്രസ് ഹൈവേകളിലും അധിക ടോൾ നിരക്കുകൾ നൽകാതെ ഒരു വർഷത്തേക്ക് യാത്ര ചെയ്യാനാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
അതുപോലെ വാർഷിക ടോൾ സംവിധാനം ആവശ്യമില്ലാത്തവർക്കായി നിലവിലെ ടോൾ പ്ലാസയിലെ നിരക്കിന് പകരമായി 100 കിലോമീറ്ററിന് 50 രൂപ എന്ന നിരക്കിൽ ടോൾ ഏർപ്പെടുത്താനുള്ള സംവിധാനവും സർക്കാർ പരിഗണനയിലുണ്ട്. ഹൈവേ യാത്രകൾ ആയാസരഹിതമാക്കുന്നതിനായി ലൈഫ് ടൈം ഫാസ്റ്റാഗ് സംവിധാനം മുമ്പ് മന്ത്രി നിർദേശിച്ചിരുന്നു. 30000 രൂപ നൽകി 15 വർഷത്തെ കാലാവധിയുള്ള ടോൾ സംവിധാനമായിരുന്നു അത്. വാർഷിക ടോൾ സംവിധാനത്തിന്റെ പ്രഖ്യാപനത്തോടെ ഇത് ഉപേക്ഷിച്ചതായാണ് വിലയിരുത്തൽ.