എറണാകുളം: അടിയന്തരാവസ്ഥ കാലത്തെ ആർഎസ്എസ് ധാരണ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. പഴയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിൽ നന്ദിയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. കള്ളവോട്ടുകൾ ഉണ്ടാക്കിയെന്ന് ജീ സുധാകരൻ പറഞ്ഞതിനെ എംവി ഗോവിന്ദൻ അന്നു ന്യായീകരിച്ചു. താൻ മത്സരിക്കുന്ന കാലത്തും ഇതിൻറെ അനുഭവം ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ ബിജെപിയുടെ സ്ഥാനാർഥി എങ്ങനെ വിജയിച്ചു എന്ന് ആലോചിക്കണം. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇത് നടപ്പാക്കിയത്. തൃശ്ശൂരിൽ ചെയ്ത സഹായത്തിന് നിലമ്പൂരിൽ പ്രതിഫലം ഉണ്ടാകുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.