കനാനസ്കിസ്: ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന ട്രംപ്. അതുപോലെ ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു.
വ്ലാഡിമിർ പുട്ടിൻ ആഗോള ചർച്ചകളിൽ പങ്കാളിയായാൽ യുക്രെയ്‌നിലെ നിലവിലെ സംഘർഷം തടയാമായിരുന്നു. “പുട്ടിൻ എന്നോട് സംസാരിക്കുന്നു. അദ്ദേഹം മറ്റാരോടും സംസാരിക്കുന്നില്ല. ജി 8ൽ നിന്ന് പുറത്തായപ്പോൾ വളരെയധികം അപമാനിതനായി അദ്ദേഹത്തിന് തോന്നി. അതുകൊണ്ട് അദ്ദേഹം ആരോടും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാനായാലും നിങ്ങളായാലും മറ്റാര് ആയാലും അങ്ങനെ തന്നെ ചെയ്യൂ.’’ – ട്രംപ് പറഞ്ഞു.
മുൻപ് ഇത് ജി7 ആയിരുന്നില്ല, ജി8 ആയിരുന്നു. അന്ന് ബറാക് ഒബാമയും ജസ്റ്റിൻ ട്രൂഡോയും റഷ്യയെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. റഷ്യ ഇതിന്റെ ഭാഗമായിരുന്നെങ്കിൽ ഒരുപക്ഷേ ഇപ്പോൾ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല. അതുപോലെ ‘‘ നാലു വർഷം മുൻപ് ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ ഇപ്പോൾ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു.’’– ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയെ പുറത്താക്കി ഒരു വർഷത്തിനു ശേഷമാണ് ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ചൈന ജി 7ലേക്ക് വരുന്നത് ഒരു മോശം ആശയമല്ലെന്നും ചൈന കടന്നുവരുന്നത് കാണാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് അതിൽ എതിർപ്പ് ഇല്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജി7 ഉച്ചകോടി അവസാനിക്കും മുൻപേ ട്രംപ് മടങ്ങി.