കണ്ണൂർ: റാപ്പർ വേടനെ വേട്ടയാടാൻ ഒരിക്കലും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നായനാർ അക്കാദമിയിൽ ഇ.കെ.നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാപ് എന്നതിന്റെ അർഥം ഈ അടുത്താണ് മനസിലാക്കിയത്. റിഥം ആൻഡ് പോയട്രി, പദ്യം വളരെ മനോഹരമായി സമന്വയിപ്പിച്ച് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആർഎസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവർക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. റാപ്പ് സംഗീതത്തിലൂടെ വേടൻ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർഎസ്എസ് പറയുന്നു. വേടൻ തന്നെ എഴുതി പാടുന്ന പാട്ടിനു കരുത്തുണ്ട്.
ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള സവർണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടൻ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുമ്പോൾ പലർക്കും സഹിക്കുന്നില്ല. ചാതുർവർണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആർഎസ്എസുകാർ പറയുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കഞ്ചാവ് കൈയിൽ വച്ചത് തെറ്റാണെന്ന് വേടൻ തന്നെ പറഞ്ഞു. എനിക്ക് പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ലെന്നും ഇനി ആവർത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടായത്. അതിനു ശേഷം വേടന്റെ ശരീരത്തിൽ ഒരു മാല കണ്ടു. അതിന്റെ പേരിലായി കേസ്, ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തേണ്ട കാര്യമുണ്ടോ? ഒരാൾ സമ്മാനമായി തന്ന മാലയാണെന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നുണ്ടോ? ആ സമയത്ത് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ച് വേടനൊപ്പം നിന്നു.
അതുപോലെ ഇടുക്കിയിൽ സർക്കാർ പരിപാടിയുടെ ഭാഗമായി വേടന്റെ പരിപാടി ഉൾപ്പെടുത്തിയിരുന്നു. കേസ് വന്നതിന് പിന്നാലെ സംഘാടകർ എന്നോട് വിളിച്ചു ചോദിച്ചു, എന്താണ് ചെയ്യുക. തെറ്റ് തിരുത്താമെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആ പരിപാടി നടത്തണമെന്നും ഞാൻ പറഞ്ഞു. അധഃസ്ഥിത വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന് കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവാണ് വേടനെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.