ഇസ്ലാമാബാദ്: ഇന്ത്യയുടെ അഞ്ച് ജെറ്റ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവെച്ചിട്ടിട്ടുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം പൊളിയുന്നു. അവതാരകരുടെ ചോദ്യത്തിനു ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിനിടെയാണ് തെളിവു നൽകാനാകാതെ പാക് പ്രതിരോധമന്ത്രി വെള്ളംകുടിച്ചത്.
അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎൻഎൻ അവതാരക ചോദിച്ചപ്പോൾ, അത് സോഷ്യൽ മീഡിയയിൽ പറയുന്നുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. മാത്രമല്ല ഈ വാർത്ത ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യൽ മീഡിയയിലടക്കം വന്നിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.
കൂടാതെ പാക്കിസ്ഥാൻ വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കശ്മീരിലാണ് വീണതെന്നു ഇന്ത്യ സമ്മതിച്ചിട്ടുണ്ട്- പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത് ശരിയാണെങ്കിൽ ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഏത് പോർവിമാനമാണ് പാക്കിസ്ഥാൻ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോൾ ഖ്വാജ ആസിഫ് അക്ഷരാർഥത്തത്തിൽ നട്ടംതിരിച്ചു.
ഇതുകൊണ്ടൊന്നും നിർത്താതെ അടുത്ത ചോദ്യവുമെത്തി, ഇന്ത്യൻ ജെറ്റുകളെ വെടിവയ്ക്കാൻ പാക്കിസ്ഥാൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചോ? ഇല്ല എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി. JF17 ഉം JF10 എന്നീ ചൈനീസ് വിമാനങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ട്. പക്ഷേ അവ ഇപ്പോൾ പാക്കിസ്ഥാനിൽ നിർമ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രാൻസിൽ നിന്നും വിമാനങ്ങൾ വാങ്ങാമെങ്കിൽ, പാക്കിസ്ഥാന് ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ യുകെയിൽ നിന്നോ വിമാനങ്ങൾ വാങ്ങാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം നേരത്തെ ഒരു വിദേശ ചാനലിന് നൽകിയ അഭിമുഖത്തിൽ, പാക്കിസ്ഥാൻ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഖ്വാജ ആസിഫ് നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചായി മാറിയിരുന്നു. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമാണ് പാക്കിസ്ഥാന് ഉള്ളത്. മൂന്നു പതിറ്റാണ്ടായി അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി പാക്കിസ്ഥാൻ ചെയ്തുവരികയാണ് എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.