പത്തനംതിട്ട: അൾഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിക്കും നഗ്നനാക്കി വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ഹോംനഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുള്ള ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ചു കിടപ്പിലാണ്. ഒന്നര മാസം മുമ്പാണ് വിഷ്ണു എന്ന ആളിനെ രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ സ്ഥലത്തില്ല. 3 ദിവസം മുൻപാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടത്. ഭാര്യ വീട്ടിലേക്ക് വിളിച്ചപ്പോൾ അസ്വാഭിക ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നി അയൽക്കാരെ പറഞ്ഞു വിട്ടപ്പോഴാണ് സംഭവം അറിയുന്നത്.
ശശിധരൻ പിള്ളയുടെ തലയ്ക്കും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. വീട്ടിലെ സിസി ടിവിയിൽ നിന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ഇതു സഹിതമാണ് പൊലിസിൽ പരാതി നൽകിയത്.