ലഖ്‌നൗ: സ്വന്തം മകളുടെ വിവാഹത്തിന് കരുതിവച്ച സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ അലിഗഢിലെ മന്ദ്രാക് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഏപ്രിൽ 16-ന് വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വധുവിന്റെ അമ്മ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത്.
മകളുടെ വിവാഹം അമ്മതന്നെയാണ് മറ്റൊരു യുവാവുമായി ഉറപ്പിച്ചത്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രതിശ്രുത വരൻ വധുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഈ സന്ദർശനങ്ങൾക്കിടെയാണ് വധുവിന്റെ അമ്മയും പ്രതിശ്രുത വരനും അടുപ്പത്തിലായതെന്നാണ് വിവരം. ഇതിനിടെ വധുവിന്റെ അമ്മയ്ക്ക് ഇയാൾ മൊബൈൽഫോണും സമ്മാനിച്ചിരുന്നു.
എന്നാൽ ഇതിലൊന്നും ഭർത്താവിനും മകൾക്കും ബന്ധുക്കൾക്കാർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, കഴിഞ്ഞദിവസം വധുവിന്റെ അമ്മയും വരനായ യുവാവും ഷോപ്പിങ്ങിനെന്ന് പറഞ്ഞ് ഒരുമിച്ച് വീട്ടിൽനിന്ന് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. ഇതോടെ സ്ത്രീയുടെ ഭർത്താവ് വീട്ടിൽ പരിശോധിച്ചപ്പോഴാണ് മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവും കാണാനില്ലെന്ന് മനസിലായത്. സ്വർണവും പണവും കൈക്കലാക്കി ഇരുവരും ഒളിച്ചോടിയെന്ന് വ്യക്തമായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. രണ്ടുപേരുടെയും മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും കുരുക്ക്, ഇഡിയും കേസെടുക്കുമെന്ന് റിപ്പോർട്ട്