പൂർവ വിദ്യാർഥികൾ ഒരിക്കൽകൂടി ക്രിക്കറ്റ് മൈതാനിയിൽ ഇന്ന് ഒരുമിച്ച് കൂടും, സച്ചിന്റെ ഇന്ത്യയും ലാറയുടെ വിൻഡീസും… ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം. സെമിയിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് വരുന്നത്. ഓസീസിനെ തകർത്താണ് ഇന്ത്യ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലുമത്സരവും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്. അഞ്ചിൽ മൂന്ന് മത്സരം ജയിച്ചാണ് വെസ്റ്റ് ഇൻഡീസ് എത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഏതായാലും ഇതിഹാസ താരങ്ങളായ ലാറയും സച്ചിനും നേർക്കുനേർ ഏറ്റുമുട്ടുന്ന ഫൈനലിൽ സച്ചിന് കീഴിൽ ഒരു കിരീടം കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ.
സച്ചിന് പുറമേ അമ്പാട്ടി റായിഡു, യുവ്‌രാജ് സിങ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ തുടങ്ങിയ പ്രമുഖർ ഇന്ത്യൻ ടീമിൽ അണിനിരക്കുന്നുണ്ട്. ലാറയ്ക്ക് പുറമേ ഡ്വെയ്ൻ സ്മിത്ത്, ലെൻഡിൽ സിമ്മൺസ്, ദിനേഷ് രാംദിൻ തുടങ്ങിയവരാണ് വിൻഡീസ് നിരയിലെ പ്രധാനികൾ. മത്സരം റായ്പുർ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ. രാത്രി 7.30 മുതൽ ജിയോ ഹോട്സ്റ്റാറിൽ തത്സമയം.