തിരുവനന്തപുരം: താൻ പണയം വയ്ക്കാൻ മാല ചോദിച്ചിട്ടു തരാത്തതിനാലാണ് സൽമാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ മൊഴി. ‘മാല ചോദിച്ചു, പക്ഷെ കുഴിയിൽ കാലും നീട്ടിയിരിക്കുന്ന കിളവി തന്നില്ല, അതുകൊണ്ടു കൊന്നതെന്നാ’ണ് അഫാൻ പോലീസിനോട് പറഞ്ഞത്.
മൂന്നുദിവസത്തെ കസ്റ്റഡിയിൽ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചുവെന്നും അഫാൻ പറഞ്ഞു. അഫാനുമായി പോലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.
തന്റെ പേരിൽ ഉണ്ടായിരുന്ന കാർ നഷ്ടമായതായി അഫാന്റെ പിതാവ് അബ്ദുൽ റഹീം പോലീസിനോട് പറഞ്ഞു. നെടുമങ്ങാട് റജിസ്‌ട്രേഷനുള്ള കാറാണ് നഷ്ടമായത്. കാർ അഫാൻ പണയം വച്ചതാകാം എന്നാണ് നിഗമനം. ഈ കാറിനെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇളയ മകൻ അഫ്സാനെ മൂത്തമകൻ കൊലപ്പെടുത്തിയ വിവരം കുടുംബം ഷെമീനയെ അറിയിച്ചു. ഐസിയുവിൽ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തിൽ നടന്ന ദാരുണ സംഭവങ്ങൾ അറിയിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. സൈക്യാട്രിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു വിവരങ്ങൾ അറിയിച്ചത്.