കോഴിക്കോട്: വീടു നിർമാണം പൂർത്തിയാക്കാൻ എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികൾ നൽകാനിരുന്ന ധനസഹായം സ്നേഹപൂർവം നിരസിച്ച് താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം. പകുതി നിലച്ച വീടുപണി എങ്ങനെയും പൂർത്തിയാക്കും. പക്ഷെ മകന്റെ മരണത്തെത്തുടർന്ന് പുറത്ത് നിന്നുള്ള സഹായം വീട് നിർമാണത്തിന് ഉപയോഗിക്കാൻ പ്രയാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. ബന്ധുക്കളുമായി നടത്തിയ കൂടിയാലോചനയിലാണ് സഹായം സ്വീകരിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചത്. നേരത്തെ വീട് നിർമാണം പൂർത്തിയാക്കാൻ സഹായിക്കണമെന്ന് എംജെ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി യോഗത്തിൽ തീരുമാനമായിരുന്നു.
താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ ഫെബ്രുവരി 23നാണ് പത്താം ക്ലാസ് വിദ്യാർഥികൾക്കായി സെന്റ് ഓഫ് പരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെ ഷഹബാസ് മരണപ്പെട്ടു. പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. ഷഹബാസിനെ കൊലപ്പെടുത്താൻ നേതൃത്വം നൽകിയ 6 വിദ്യാർഥികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.