കണ്ണൂർ: കുളം വൃത്തിയാക്കുന്നതിനിടെ യുവാവിന്റെ കയ്യിൽ മീൻ കൊത്തി. പിന്നാലെ ബാക്ടീരിയ മുറിവിലൂടെ ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് യുവാവിന് നഷ്ടമായത് തന്റെ വലത് കൈപ്പത്തി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി ഉണ്ടായ അണുബാധയെ തുടർന്ന് യുവാവിൻറെ വലതു കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഒരു മാസം മുമ്പാണ് മാടപ്പീടികയിലെ ടി. രജീഷിന്റെ (38) വലതുകൈപ്പത്തിയാണ് മീൻ കൊത്തി മുറിവുണ്ടായത്. അണുബാധയെ തുടർന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റി. മുഷി വിഭാഗത്തിൽപെട്ട, പ്രാദേശികമായി കടു എന്ന് വിളിക്കുന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു.
ക്ഷീര കർഷകനാണ് രജീഷ്. ഫെബ്രുവരി 9ന് വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീൻ കൊത്തിയതും അണുബാധയുണ്ടായതും. പിറ്റേന്നു പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നു കുത്തിവയ്പെടുത്തു. ആദ്യം കൈക്ക് കടച്ചിൽ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് മാഹിയിലെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇവിടെ നിന്ന് മുറിവേറ്റ ഭാഗം കീറിയെങ്കിലും മാറ്റമുണ്ടായില്ല. പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് വ്യക്തമാക്കുന്നു.
ചെളി, ചാണകം എന്നിവയിൽ കാണുന്ന ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയയാണു രജീഷിനു വില്ലനായത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. അണുബാധ വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാൽ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല. മീൻ കൊത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കർഷകനായ രജീഷിന് കൈപ്പത്തി നഷ്ടമായതോടെ ജീവിതവും പ്രതിസന്ധിയിലായി. അണുബാധ പകർച്ചവ്യാധിയല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം.
മത്സ്യത്തിന്റെ കുത്തേറ്റതല്ല യുവാവിനു പ്രശ്നമായത്. കുത്തേറ്റ മുറിവിലൂടെ ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു ഗുരുതരാവസ്ഥയുണ്ടാകും. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാലുടൻ പ്രവർത്തിച്ചുതുടങ്ങും. നെഞ്ചിന്റെ ഭാഗത്തേക്കു ബാധിച്ചാൽ മരണം സംഭവിക്കും. ബാക്ടീരിയ ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയാണു ജീവൻ രക്ഷിക്കാനുള്ള വഴി. ദേഹത്ത് മുറിവുള്ളവർ ചെളിയും അഴുക്കും പറ്റാതെ ശ്രദ്ധിക്കണം- കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെ.എസ്. കൃഷ്ണകുമാർ പറഞ്ഞു.