കൊല്ലം: കൊല്ലത്ത് വീണ്ടും പോലീസിൻറെ മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പോലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് അതിസാഹസികമായി പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രൻ ആണ് 50 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് കാറിൽ വരുമ്പോഴാണ് പോലീസ് കൈകാണിച്ചത്. എന്നാൽ യുവതി നിർത്താതെ പോവുകയായിരുന്നു.
രഹസ്യ വിവരത്തെ തുടന്ന് നീണ്ടകര പാലത്തിനു സമീപമെത്തിയ പോലീസ് യുവതിയെത്തിയ കാറിന് കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. ഇതോടെ കാറിനെ പിന്തുടർന്ന പോലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
യുവതി നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.