തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം ലത്തീൻ രൂപത ആസ്ഥാനം സന്ദർശിച്ചതിനെ സംബന്ധിച്ച് പ്രതികരണവുമായി വി. ഡി സതീശൻ. മന്ത്രി സഭാ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ, പ്രതിപക്ഷ നേതാവായിരിക്കുന്ന വേളയിൽ സാമുദായിക നേതൃത്വങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിരുന്ന വി.ഡി സതീശൻ എന്തിനാണ് ഇപ്പോൾ ബിഷപ്പ്ഹൗസ് സന്ദർശിച്ചതെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്കിയത്.
‘ഞാൻ തിണ്ണനിരങ്ങാൻ പോകില്ലെന്ന് പറഞ്ഞിട്ടില്ല. ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അത്തരം ഇടങ്ങളിൽ ഞാനെപ്പോഴും പോകാറുണ്ടല്ലോ? എല്ലാ വിഭാഗങ്ങളുമായും അടുത്ത ബന്ധമുണ്ട്. മുമ്പ് നേതാക്കൻമാരോട് അങ്ങനെ പറഞ്ഞത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളോടുള്ള എന്റെ എതിർപ്പ് കാരണമാണ്. ഇപ്പോൾ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ? എന്നെ വിമർശിച്ചവരെയും മോശം പറഞ്ഞവരെയും പോയികാണും’. അദ്ദേഹം പറഞ്ഞു.
അതേസമയം, അതി സെക്കുലറായിട്ടുള്ള നിലപാടിൽ മാറ്റമില്ലെന്നും വർഗീയത പറയുന്നവരെ ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


















































