ചെന്നൈ; വിജയ് സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ 15 ടിവികെ എംഎൽഎമാരെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികൾ നടത്തിയതായി ആരോപണം. വിജയ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎൽഎ എൻ ഇളയരാജയാണ് പരാതിപ്പെട്ടത്. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് ഡിഎംകെ നേതാവുമായി ബന്ധമുള്ളതായും ആരോപണമുണ്ട്.
അതേസമയം 15 ടിവികെ എംഎൽഎമാരെ ഒരേസമയം രാജിവയ്പിച്ച് വിജയ് സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നതായി തമിഴാനാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തി. സംഭവത്തിൽ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായത്. അറസ്റ്റിലായവർക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കരൂരിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റ് രണ്ടു പേരെന്നും കണ്ടെത്തിയിട്ടുണ്ട്.
ടിവികെ എംഎൽഎയായ എൻ. ഇളയരാജയാണ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ലഭിച്ചതായി പരാതി നൽകിയത്. ഇതോടെയാണ് വിജയ് സർക്കാരിനെ പുറത്താക്കാനായി ശ്രമങ്ങൾ നടക്കുന്നതായുള്ള വിവരം പുറത്തായത്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയാൽ 35 കോടി നൽകാമെന്ന് കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധി വാഗ്ദാനം ചെയ്തെന്നായിരുന്നു പരാതി. തുടർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എംഎൽഎ പരാതിപ്പെട്ടു. ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ മുൻമുഖ്യമന്ത്രി സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇത്രയധികം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ടിവികെ മന്ത്രി ആർ. നിർമ്മൽ കുമാർ ചോദിച്ചു. ടിവികെ എംഎൽഎമാർക്ക് 50 കോടിവരെ പണം വാഗ്ദാനം ചെയ്തതായും മന്ത്രി ആരോപിച്ചു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും എംഡിഎംകെ തലവൻ വൈകോയും ചേർന്ന് തങ്ങളുടെ രണ്ട് എംഎൽഎമാരെ സ്വന്തമാക്കാൻ ശ്രമിച്ചതായി ഡിഎംകെയും ആരോപിച്ചു. എംഎൽഎമാരെ പ്രലോഭിപ്പിച്ച് രാജിവയ്പിക്കാൻ മുഖ്യമന്ത്രി വിജയ് ശ്രമിച്ചുവെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ആരോപിച്ചത്. ഇതുസംബന്ധിച്ചുള്ള പരാതി ഡിഎംകെ തമിഴ്നാട് ഗവർണർക്കും നൽകിയിട്ടുണ്ട്. നിയമസഭയിൽ ഡിഎംകെയുടെ അംഗബലം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും ആർ.എസ്. ഭാരതി ആരോപിച്ചു.

















































