തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ അടിയന്തര പ്രമേയ നീക്കം ഉടനില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്. ശബരിനാഥൻ. വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള നല്ലൊരു അവസരം എൽഡിഎഫ് നഷ്ടമാക്കുന്നുവെന്നും ശബരിനാഥനൻ പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ടുപോകും. പോലീസ് പിടികൂടിയ കാപ്പാ കേസ് പ്രതി സുഗതനെ പുറത്താക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ശബരിനാഥൻ വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കാത്തത് ബിജെപിയും എൽ.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ശബരിനാഥൻ ആരോപിച്ചിരുന്നു.
അതേസമയം നേരത്തെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചെങ്കിലും അതിനെ പിന്തുണയ്ക്കുന്നതിൽ എൽഡിഎഫ് തീരുമാനമെടുത്തിരുന്നില്ല. മാത്രമല്ല അവിശ്വാസത്തിന് പിന്തുണ തേടി യുഡിഎഫ് സമീപിച്ചിട്ടില്ലെന്നാണ് സിപിഎം. ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനം പാർട്ടി സംസ്ഥാനതലത്തിലാണ് എടുക്കേണ്ടത്. അങ്ങനെയൊരു കാര്യം നിലവിൽ പാർട്ടിയുടെ പരിഗണനയിലില്ലെന്നും ജോയ് പറഞ്ഞു.
കാപ്പ കേസിൽപ്പെട്ട കൗൺസിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്. സമരം തുടരുമ്പോഴും യുഡിഎഫ് ഒരു പ്രതിഷേധപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്നും വി. ജോയ് പറഞ്ഞു. അതേസമയം, ബിജെപി ഭരണസമിതിക്കെതിരെ ആര് അവിശ്വാസപ്രമേയം കൊണ്ടുവന്നാലും എതിർക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞദിവസം വി. ശിവൻകുട്ടി പറഞ്ഞത്. അതിനിടെ അവിശ്വാസപ്രമേയത്തെ നേരിടാൻ ഭരണസമിതി തയ്യാറാണെന്ന് മേയർ വി.വി. രാജേഷും പ്രഖ്യാപിച്ചിരുന്നു.















































