തിരുവനന്തപുരം: നഗരവും നഗരവാസികളും ഭക്തരും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലർക്കും തിരക്കുകാരണം ക്ഷേത്ര ദർശനം തന്നെ അപ്രായോഗികമാണ്. പ്രത്യേകിച്ച് പ്രായമായവർക്ക്.
അതേസമയം ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴൽ, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ ഇടയിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി തവണ എത്തിയ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ജയറാം പറഞ്ഞു.
“ഏറ്റവും വലിയ മഹാഭാഗ്യമാണ് എന്നെ തേടി വന്നത്. ഇത്തരമൊരു ഫെസ്റ്റിവൽ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയിൽ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിൻറെ ഭാഗമായി നിൽക്കാൻ പറ്റുക, അതേപോലെ ഭക്തനായി നിരവധി തവണ എത്തിയ ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിയുകയെന്നത് എൻറെ ജീവിതത്തിലെ മഹാ മഹാ മഹാ ഭാഗ്യങ്ങളിലൊന്നാണ്- നടൻ ജയറാം ജയറാം പറഞ്ഞു.
അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്കു മുൻപുള്ള എല്ലാ ദിവസവും ഉത്സവത്തിൻറെ ഭാഗമായി കലാപരിപാടികളുണ്ട്. ഉത്സവത്തിൻറെ 9-ാം ദിവസമായ 13നാണ് പൊങ്കാല.