ജെറൂസലം: ക്രിസ്ത്യാനികളുടെ പവിത്രനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെറൂസലമിൽ ക്രൈസ്തവ സമൂഹം ഭീതിയുടെ നിഴലിൽ. നഗരത്തിൽ ക്രൈസ്തവർക്ക് നേരെ ശാരീരിക ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും വർധിച്ചു വരുന്നതായി ഇസ്രായേിലിലെ പ്രമുഖ പത്രമായ ജെറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തെരുവുകളിൽ വിശ്വാസികൾക്ക് നേരെ പരസ്യമായി തുപ്പുന്നതും മതചിഹ്നങ്ങളെ അപമാനിക്കുന്നതും ജെറൂസലേമിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
‘പലതവണ എനിക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്; തീവ്ര ജൂത മതമൗലികവാദികൾ ഹീബ്രു ഭാഷയിൽ അധിക്ഷേപിക്കുകയും എന്റെ നേരെ തുപ്പുകയും ചെയ്തു’ -ജെറുസലേമിലൂടെ സഞ്ചരിക്കുമ്പോൾ താൻ നേരിട്ട പീഡനം അറബ് കന്യാസ്ത്രീ ‘ദി ജെറുസലം പോസ്റ്റി’നോട് വെളിപ്പെടുത്തി. തുടർന്നും ഇവിടെ ജീവിക്കേണ്ടതിനാൽ ഭയമാണെന്നും പേര് പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതേ തുടർന്ന് അവരുടെ പേരിന്റെ ആദ്യാക്ഷരമായ ‘എൽ’ എന്നാണ് ജെറൂസലം പോസ്റ്റ് അവരെ വിശേഷിപ്പിച്ചത്.
ഇത് വ്യക്തമായ വംശീയതയാണെന്നും തങ്ങൾ വലിയ ഭീഷണിയിലാണ് കഴിയുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. വസ്ത്രധാരണത്തിലൂടെയും കഴുത്തിലെ കുരിശിലൂടെയും ക്രൈസ്തവ സ്വത്വം വ്യക്തമാകുന്ന കന്യാസ്ത്രീകളും വൈദികരുമാണ് പ്രധാനമായും ആക്രമിക്കപ്പെടുന്നത്.
‘വംശീയ ആക്രമണമാണ് ഞങ്ങൾ നേരിടുന്നത്. കടുത്ത ഭീഷണികൾക്ക് നടുവിലാണ് ജീവിതം. തീവ്ര ജൂത മതക്കാരാണ് ആക്രമത്തിന് പിന്നിൽ. അവർ ഹീബ്രു ഭാഷയാണ് സംസാരിച്ചിരുന്നത്. സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു’ -എൽ പറഞ്ഞു. ഗലീലിയിലാണ് ഇവർ ജനിച്ചുവളർന്നത്. നഗരത്തിലെ ക്രിസ്ത്യൻ സമൂഹത്തിനെതിരായ ആക്രമണങ്ങളുടെ തീവ്രത വർധിച്ചുവരികയാണ്.
മറ്റൊരു ഒരു കന്യാസ്ത്രീയെ തെരുവിലൂടെ ഓടിച്ചിട്ട് തള്ളിയിടുകയും ചവിട്ടുന്നതിന്റെയും, ചർച്ചിന് മുന്നിൽ തുപ്പുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു. പഴയ നഗരത്തിലെ അർമേനിയൻ ക്വാർട്ടറിലെ ചർച്ചിന്റെ പ്രവേശന കവാടത്തിലാണ് ജൂത മതവിശ്വാസി തുപ്പുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റമേഖലയിൽ കന്യാസ്ത്രീയെ ആക്രമിച്ച 36കാരനായ ജൂതനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
“കൂടുതൽ ജാഗ്രത പാലിക്കുകയും കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യണം. എന്റെ മത സ്വത്വം മറച്ചുവെക്കാൻ എനിക്ക് സൗകര്യമില്ല. എന്റെ കുരിശ് ഒളിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതാണ് ഞാൻ, എന്റെ വിശ്വാസം മറച്ചുവെക്കാൻ ഞാൻ ഒരു കാരണവശാലും തയ്യാറല്ല. ഈ രാജ്യം എന്റെ വീടാണ്, മറ്റാരെയും പോലെ ഇവിടെ ജീവിക്കാൻ എനിക്കും അവകാശമുണ്ട്’ -എൽ പറഞ്ഞു.


















































