ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ എല്ലാ എംഎൽഎമാർക്കും സർക്കാർ വാഹനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം. പ്രഖ്യാപനം തള്ളി ഡിഎംകെ. പാർട്ടിയിലെ 59 എംഎൽഎമാരും സർക്കാർ വാഹനം സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ നിരന്തരം പറയുന്നതിനിടയിൽ എംഎൽഎമാർക്ക് സൗജന്യമായി വാഹനങ്ങൾ അനുവദിക്കുന്നതിന്റെ ആവശ്യകത എന്താണെന്നാണ് ഡിഎംകെയുടെ ചോദ്യം. സർക്കാർ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാഹന സൗകര്യം വേണ്ടെന്ന് തീരുമാനിച്ചതെന്നും ഉദയനിധി വ്യക്തമാക്കി.
എംഎൽഎമാർക്ക് സർക്കാർ വാഹനം നൽകുന്നതിന് മുമ്പ് അവരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പരിശോധിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. നിലവിൽ വാഹനം സ്വന്തമായുള്ളവരാണോ, അവരുടെ സാമ്പത്തിക സ്ഥിതി എന്താണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമേ ആനുകൂല്യം അനുവദിക്കാവൂ എന്നാണ് പാർട്ടിയുടെ നിലപാട്.
അതേസമയം, സർക്കാർ തീരുമാനത്തെ മന്ത്രി ആദവ് അർജുന ശക്തമായി ന്യായീകരിച്ചു. എല്ലാ എംഎൽഎമാരെയും ഒരുപോലെ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി എംഎൽഎമാരുണ്ട്. മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ എത്തി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ വാഹന സൗകര്യം അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വാഹനം ആഡംബരമല്ല, ജനപ്രതിനിധികളുടെ അടിസ്ഥാന ആവശ്യമാണ് എന്ന നിലപാടിലാണ് സർക്കാർ. ഇതിനകം വാഹനം സ്വന്തമായുള്ള എംഎൽഎമാർ സർക്കാർ വാഹനത്തിന് അപേക്ഷിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സർക്കാർ വാഹനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചത്. മണ്ഡലങ്ങളിൽ നിരന്തരം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനുമാണ് വാഹന സൗകര്യം ഏർപ്പെടുത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
വാഹനത്തിന്റെ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകൾക്കായി ഓരോ എംഎൽഎയ്ക്കും പ്രതിമാസം 75,000 രൂപ അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ വിഷയം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളും ജനപ്രതിനിധികൾക്കുള്ള ആനുകൂല്യങ്ങളും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് പുതിയ തീരുമാനം തുടക്കമിട്ടിരിക്കുന്നത്.
അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാരടക്കം 8 പേർ മരിച്ചു






