മൈസൂരു: കർണാടകയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം പിൻവലിച്ചതിന് പിന്നാലെ, മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തതവരുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആചാരത്തിൻ്റെ ഭാഗമായുള്ള തലപ്പാവ്, രുദ്രാക്ഷം, പൂണൂൽ, ഹിജാബ് എന്നിവ ധരിക്കാൻ അനുവാദമുണ്ടാകും.
എന്നാൽ, സ്കൂളുകളിൽ കാവി ഷാൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ബിജെപി സർക്കാർ 2022-ൽ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ബുധനാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കിയത്. പുതിയ ഉത്തരവ് പ്രകാരം പ്രൈമറി സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാം.
പുതിയ രീതിയിലുള്ള വസ്ത്രധാരണ രീതികൾ സ്കൂളുകളിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെ ഈ നീക്കത്തെ ‘പ്രീണന രാഷ്ട്രീയം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഹിജാബ് അനുവദിച്ചാൽ സ്കൂളുകളിൽ കാവി ഷാൾ ധരിക്കുമെന്ന് ചില ഹിന്ദു സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, നിലവിലുള്ള ആചാരങ്ങൾ മാത്രമേ തുടരാൻ അനുവദിക്കൂ എന്നും പുതുതായി ഒന്നും കൊണ്ടുവരാൻ കഴിയില്ലെന്നും സിദ്ധരാമയ്യ മറുപടി നൽകി.


















































