തിരുവനന്തപുരം: എല്ലാവർഷവും പൊങ്കാല ഇടാറുണ്ട്. ഇത്തവണത്തെ തന്റെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താൽ കിട്ടേണ്ടത്. ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ടെന്നും ശോഭനാ ജോർജ് പറഞ്ഞു. പൊങ്കാലയടുപ്പ് വച്ച സമയത്താണ് തനിക്കു ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാൽ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോർജ് പറഞ്ഞു.
‘എല്ലാ വർഷവും ഇവിടെ തന്നെയാണ് പൊങ്കാലയിടാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് വേണ്ടികൂടിയാണ് ഇത്തവണത്തെ പൊങ്കാല. അദ്ദേഹത്തിന് ഈശ്വരാനുഗ്രഹത്താൽ കിട്ടേണ്ടതൊന്നുമാത്രമാണ്. അത് ആരോഗ്യമാണ്. ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്. നമുക്ക് പ്രാർത്ഥന മാത്രമാണ് നൽകാനുള്ളത്. ആയൂരാരോഗ്യസൗഖ്യമുണ്ടാകട്ടെ, താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായിയെന്നും ഒരു അനിയത്തിയുടെ പൊങ്കാലയാണ് ഇതെന്നും ശോഭന ജോർജ് പറഞ്ഞു.
അതേസമയം ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളമൊരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ഭക്തർ ആത്മസായൂജ്യമടഞ്ഞു. പായസം, വെള്ളനിവേദ്യം ഉൾപ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തർ തയാറാക്കിയിരുന്നത്.