കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ നടന്ന വൻ തട്ടിപ്പും അത് മറച്ചുവെക്കാൻ നടന്ന ക്രിമിനൽ ഗൂഢാലോചനയുമാണ് 2019ലേയും 2025ലേയും സംഭവങ്ങളെന്ന് എസ്ഐടി. സ്വർണക്കൊള്ള സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അന്തരിച്ച മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, അഡ്വക്കേറ്റ് കെ. അജികുമാർ, തിരുവാഭരണം കമ്മീഷണർ രജിലാൽ, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരെ പ്രതികളാക്കിയാണ് എസ്ഐടി റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ ഇവർക്കു പുറമേ കൂടുതൽ ആളുകളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് 2025-ൽ വീണ്ടും ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. നിലവിൽ രണ്ട് കേസുകളാണ് (ക്രൈം നമ്പർ 3700, 3701) ഈ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ദ്വാരപാലക ശില്പങ്ങൾ അഴിച്ച് വീണ്ടും സ്വർണ്ണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട 3701-ാം നമ്പർ കേസിലെ അന്വേഷണം പൂർത്തിയായിക്കഴിഞ്ഞു. ഈ കേസിൽ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ കൊല്ലം വിജിലൻസ് കോടതിയിൽ ഇത് സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം എസ്ഐടി കോടതിയലറിയിച്ചതു പ്രകാരം 2019-ൽ സന്നിധാനത്ത് നടന്ന ഏറ്റവും വലിയ സ്വർണ്ണക്കൊള്ളയുടെ തുടർച്ചയാണ് 2025-ലെ സംഭവങ്ങൾ. 2019ൽ വിജയ് മല്യ ശബരിമലയിൽ സ്വർണ്ണം പൊതിയാൻ നൽകിയ സ്വർണ്ണപ്പാളികളിൽ നിന്ന് കിലോക്കണക്കിന് സ്വർണ്ണം സ്ട്രിപ്പിങ് സൊല്യൂഷൻ ഉപയോഗിച്ച് വേർതിരിച്ചെടുത്ത് കടത്തി എന്നാണ് കണ്ടെത്തൽ. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചാണ് ഈ തട്ടിപ്പ് നടന്നത്. ഇത്തരത്തിൽ സ്വർണ്ണം കവർന്ന ശേഷം വളരെ കുറഞ്ഞ അളവിൽ മാത്രം സ്വർണ്ണം പൂശിയാണ് പാളികൾ തിരികെ എത്തിച്ചത്.
ഈ തട്ടിപ്പ് മറയ്ക്കാനായി 40 വർഷത്തെ വാറണ്ടി എന്ന രേഖ പ്രതികൾ നിർമ്മിച്ചു. എന്നാൽ, സ്വർണ്ണം പൂശിയതിലെ കുറവ് കാരണം ഒറ്റവർഷം തികയുന്നതിന് മുൻപ് തന്നെ സ്വർണത്തിനു പകരം ചെമ്പ് പാളികൾ പുറത്തുവന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ തങ്ങളുടെ കള്ളത്തരം വെളിച്ചത്താകുമെന്ന് ഭയന്ന പ്രതികൾ, ഈ പാളികൾ എങ്ങനെയെങ്കിലും അഴിച്ചുമാറ്റി വീണ്ടും പൂശുക എന്ന ലക്ഷ്യത്തോടെയാണ് 2025-ൽ പുതിയ തന്ത്രങ്ങൾ മെനഞ്ഞു.
2019-ലെ കുറ്റകൃത്യം ചെയ്ത അതേ ‘ക്രൈം സിൻഡിക്കേറ്റ്’ തന്നെയാണ് 2025-ലെ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അന്വേഷണ സംഘം പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ ദേവസ്വം ബോർഡുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും അവരെ വിശ്വസിപ്പിച്ച് സ്വർണ്ണപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി വാങ്ങുകയുമായിരുന്നു. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റി നേരിട്ടാണ് പാളികൾ കൊണ്ടുപോയതെങ്കിൽ, 2025-ൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയതെന്നും എസ്ഐടി പറയുന്നു.
അതേസമയം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ഈ തട്ടിപ്പുകളെക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടായിരുന്നുവെന്നും പഴയ കൊള്ള മറയ്ക്കാൻ അദ്ദേഹം കൂട്ടുനിന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രശാന്തിന്റെ അറസ്റ്റിലേക്ക് എസ്ഐടി ഇതുവരെ കടന്നിട്ടില്ല. 2019-ൽ സ്വർണ്ണം നഷ്ടപ്പെട്ടെങ്കിലും 2025-ൽ സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ല എന്ന സാങ്കേതികത്വം ഇതിന് കാരണമായിരിക്കാം എന്ന് കരുതപ്പെടുന്നു. എങ്കിലും, അറസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽ പെട്ടതാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ പ്രതിപ്പട്ടികയിലുള്ള ഏഴ് പേർക്ക് പുറമെ കൂടുതൽ ആളുകളിലേക്ക് അന്വേഷണം നീളുമെന്നാണ് അറിയുന്നത്. തന്ത്രി മഹേഷ് മോഹനര്, മുൻ ദേവസ്വം ബോർഡ് മെമ്പർ സുന്ദരേശൻ, സെക്രട്ടറി ബിന്ദു, തിരുവാഭരണം കമ്മീഷണർ സുനില, എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരുടെ പങ്കാളിത്തവും എസ്ഐടി പരിശോധിക്കുന്നുണ്ട്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമാകൂ.
അതുപോലെ ജംഷെഡ്‌പുരിലെ കേന്ദ്ര ലാബിൽ നടത്തിയ പരിശോധനയിലൂടെ എത്ര കിലോ സ്വർണ്ണം നഷ്ടമായി എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രമേ ഈ കണക്കുകൾ പുറത്തുവിടുകയുള്ളൂ. ഭക്തർ നൽകിയ സ്വർണ്ണത്തിൽ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് അതീവ ഗൗരവത്തോടെയാണ് കോടതിയും കാണുന്നത്. ജൂലൈ 20-ന് ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. അതിന് മുൻപായി കൊല്ലം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണ്ണായകമായ അറസ്റ്റുകൾക്കും നടപടികൾക്കും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
ശബരിമല സ്വർണക്കൊള്ള കേസില്‍ പി എസ് പ്രശാന്തിനെ പ്രതിചേര്‍ത്തു


















































