തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തെ വെല്ലുവിളിച്ച് റഷ്യൻ കോടീശ്വരന്റെ ആഡംബര നൗക യാത്ര നടത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയും സ്റ്റീൽ വ്യവസായിയുമായ അലക്സി മൊർദാഷോവിന്റെ ഉടമസ്ഥതയിലുള്ള ‘നോർഡ്’ എന്ന സൂപ്പർയാച്ചാണ് സംഘർഷഭരിതമായ കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയത്. ഏകദേശം 500 മില്യൺ ഡോളർ (4,200 കോടി രൂപ) വിലമതിക്കുന്ന, 142 മീറ്റർ നീളമുള്ള ഈ അത്യാധുനിക കപ്പൽ വെള്ളിയാഴ്ച രാത്രിയാണ് ദുബായിൽനിന്ന് പുറപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഒമാൻ തലസ്ഥാനമായ മസ്കത്തിലെ അൽ മൗജ് മറീനയിൽ കപ്പൽ നങ്കൂരമിട്ടു. മേഖലയിൽ അമേരിക്കൻ ഉപരോധം കടുപ്പിക്കുകയും സ്വകാര്യ കപ്പലുകൾ ഈ പാത ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റഷ്യൻ പതാകയേന്തിയ നോർഡിന്റെ ഈ നിർണായക നീക്കം. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തർക്കം തുടരുന്നതിനിടെ ഇറാനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുകയാണ്.
കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്സ്ബർഗിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയും വ്ലാഡ്മിർ പുടിനും നടത്തിയ കൂടിക്കാഴ്ച ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. അമേരിക്കൻ-ഇസ്രായേൽ സമ്മർദ്ദങ്ങൾക്കിടയിലും പരമാധികാരത്തിനായി പോരാടുന്ന ഇറാന് പുടിൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.















































