ആദ്യ രണ്ട് ഓവറിനുള്ളിൽ ഓപ്പണർമാരെ നഷ്ടമായി പതറിയയിടത്തുനിന്ന് റിയാൻ പരാഗും ഡൊണൊവൻ ഫെരേരയും രാജസ്ഥാനെ കൈപിടിച്ചുയർത്തിയെങ്കിലും ജയം ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 226 റൺസ് എന്ന ലക്ഷ്യം ഡൽഹി അഞ്ചുപന്ത് ബാക്കി നിൽക്കെ മൂന്നുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ ഏഴുവിക്കറ്റിന്റെ അത്യുജ്വല ജയവുമായി പോയിന്റ് പട്ടികയിൽ ചെന്നൈയെ പിൻതള്ളി ഡിസി ആറാം സ്ഥാനത്തേക്കുയർന്നു.
ഓപ്പണർമാരായ പാത്തും നിസ്സങ്കയുടെയും കെഎൽ രാഹുലിന്റെയും ഇന്നിങ്‌സാണ് ഡൽഹി ക്യാപിറ്റൽസിനെ തുണച്ചത്. 33 പന്തിൽ 62 റൺസെടുത്ത നിസ്സങ്ക, പുറത്താകുമ്പോൾ സ്‌കോർ ബോർഡ് നൂറ് പിന്നിട്ടിരുന്നു. കെഎൽ രാഹുൽ 40 പന്തിൽ 75 റൺസെടുത്തു. നിതീഷ് റാണ 33 റൺസെടുത്തു. ട്രിസ്റ്റൻ സ്റ്റബ്‌സും (18), അശുതോഷ് ശർമയും (25) ചേർന്നാണ് ജയിപ്പിച്ചത്. രാഹുൽ-നിസ്സങ്ക ഓപ്പണിങ് കൂട്ടുകെട്ട് 57 പന്തിൽ 110 റൺസെടുത്തു. പവർപ്ലേയിൽ 70 റൺസെടുത്ത ഡൽഹി, മിഡിൽ ഓവറുകളിൽ 114 റൺസെടുത്തു.
അതേസമയം ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളിനും വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. ആദ്യ പന്തിൽ സിക്‌സറടിച്ച് തുടക്കമിട്ട യശസ്വി, അടുത്ത പന്തിൽ ഔട്ടായി മടങ്ങി. സ്‌കോർ ബോർഡിൽ 12 തെളിഞ്ഞപ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. നാലു റൺസെടുത്ത് സൂപ്പർതാരം വൈഭവ് സൂര്യവംശി പുറത്തായി. പിന്നീടെത്തിയ റിയാൻ പരാഗ് 50 പന്തിൽ അഞ്ചുസിക്‌സും എട്ടുഫോറും ഉൾപ്പടെ 90 റൺസെടുത്ത് കളി രാജസ്ഥാന് അനുകൂലമാക്കി.
ആദ്യമായാണ് പരാഗ് ഈ സീസണിൽ അർധശതകം തികച്ചത്. മോശം ഫോമിലുള്ള താരം വ്യാപക വിമർശനം നേരിടവെയാണ് മികച്ച ഇന്നിങ്‌സ് പിറന്നത്. ധ്രുവ് ജുറൽ 30 പന്തിൽ 42 റൺസെടുത്തു. രവീന്ദ്ര ജഡേജ 20 റൺസെടുത്തു. അവസാന ഓവറുകളിൽ ഡൊണൊവൻ ഫെരേരയുടെ വെടിക്കെട്ടാണ് രാജസ്ഥാൻ സ്‌കോർ ബോർഡ് അതിവേഗത്തിലാക്കിയത്. 14 പന്തിൽ ആറുസിക്‌സറുകളോടെ നേടിയത് 47 റൺസ്. ശുഭം ദുബെ ആറ് റൺസെടുത്തു പുറത്തായി. ജോഫ്ര ആർച്ചർ ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.

















































