ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഈ വിലവർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ നൽകുന്ന റിപ്പോർട്ട് പ്രകാരം ഇന്ധന വില ലിറ്ററിന് നാലു രൂപ മുതൽ അഞ്ചു രൂപ വരെ വർധിച്ചേക്കും. ഗാർഹിക എൽപിജി വിലയിലും വർധനവുണ്ടായേക്കും. സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയാകും വർധനയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.
വില വർധിപ്പിക്കുകയാണെങ്കിൽ ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാകും രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വരുന്നത്. 2022 മുതൽ ഇന്ധനവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു. എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനൊപ്പം നാണയപ്പെരുപ്പം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള അന്തിമ തീരുമാനം അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കും.






