ന്യൂഡൽഹി: ജൂലൈ 20-ന് തലസ്ഥാന നഗരിയിൽ നടന്ന നീറ്റ് പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ഗുരുതര ആരോപണവുമായി 28 കാരൻ രംഗത്ത്. തന്റെ ശരീരത്തിൽ 30 പെല്ലറ്റ് പരുക്കുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ ചെറിയ ചുവന്ന കുത്തുകളായി പെല്ലറ്റ് പരുക്കുകൾ സ്ഥിരീകരിച്ചതായും റിപ്പോർട്ട് പറയുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിലാണ് ഇയാൾക്ക് പരുക്കേറ്റത്. ആയിരക്കണക്കിന് ആളുകൾ സെൻട്രൽ ഡൽഹിയിലെ ജന്തർ മന്ദിറിൽ ഒത്തുകൂടി പാർലമെന്റിലേക്കുള്ള മാർച്ചിൽ പങ്കെടുത്തിരുന്നു. സഫ്ദർജംഗിലെ കേസ് ഷീറ്റിൽ മുറിവുകൾക്ക് ചുറ്റും കറുത്ത പാടുകൾ, ചർമ്മത്തിൽ കുടുങ്ങിയ പെല്ലറ്റ് തുണ്ടുകൾ, ഇടിച്ച ഭാഗങ്ങളിൽ വേദന എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ പോലീസ് ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് ഗൺ എന്നിവ ഉപയോഗിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
എന്നാൽ ഡൽഹി പോലീസ് ഈ ആരോപണം പാടെ തള്ളി. ഡൽഹി പോലീസിന് പെല്ലറ്റ് ഗൺ ഇല്ല, ഉപയോഗിക്കുന്നതുമില്ല. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്- എന്ന് അവർ എക്‌സിൽ അറിയിച്ചു. പ്രതിഷേധത്തിനിടെ ആദ്യം കണ്ണീർവാതകം ആകാശത്തേക്ക് പ്രയോഗിച്ചെങ്കിലും പിന്നീട് നേരിട്ട് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് പ്രയോഗിച്ചതായും, അതിനൊപ്പം പെല്ലറ്റ് ഗൺ ഉപയോഗിച്ചതായും പരുക്കേറ്റ യുവാവ് പറഞ്ഞു. “ഒരു പോലീസുകാരൻ എന്നെ ലക്ഷ്യമിട്ട് ഗൺ ചൂണ്ടുന്നത് കണ്ടു. ഞാൻ ഓടി രക്ഷപ്പെടുന്നതിനുടെ എന്റെ പിന്നിലും കൈയിലും പെല്ലറ്റുകൾ പതിച്ചു, എന്നായിരുന്നു ഇയാളുടെ മൊഴി. സംഭവസമയം സ്ഥലത്ത് ആർഎഎഫിനേയും വിന്യസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഗൺ പ്രയോഗിച്ചത് പോലീസ് ആണോ, ആർഎഎ ആണോ എന്ന് വ്യക്തതയില്ലെന്നും വ്യക്തമാക്കി.
അതേസമയം ആർഎഎഫ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്)യുടെ കീഴിലുള്ള കലാപ നിയന്ത്രണ വിഭാഗമാണ്. പെല്ലറ്റ് ഗണുകളും ഷോക്ക് ബാറ്റണുകളും അവരുടെ ഉപകരണങ്ങളിൽ ഉൾപ്പെടുന്നവയാണ്. പെല്ലറ്റ് ഗണുകൾ ഒരേസമയം നൂറുകണക്കിന് ചെറിയ ലോഹ/റബർ കണങ്ങൾ വെടിവയ്ക്കുന്ന ആയുധമാണ്. സാധാരണയായി 500 അടി ദൂരത്തിൽ നിന്നാണ് ഉപയോഗിക്കേണ്ടത്, കൂടാതെ നടുവിന് താഴെയുള്ള ഭാഗം ലക്ഷ്യമാക്കണമെന്നതാണ് മാർഗനിർദേശം.
ഇതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും, പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സിജെപിയും ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷനും (എഐഎസ്എ) പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി ആവർത്തിച്ച് ആരോപിച്ചു.
ജൂലൈ 20-നുണ്ടായ സംഭവത്തിൽ സമർപ്പിച്ച ഹർജികളിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോടും ഡൽഹി പോലീസിനോടും വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണം ശക്തമാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


















































