പാലക്കാട്: ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിൽ അറസ്റ്റിലാ പ്രതി ജിനേഷ് സൈനികൻ. ഇയാൾ റാഞ്ചിയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു. ജിനേഷിനെ കൂടാതെ സുഹൃത്തുക്കളായ തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35), അരിയൂർ സ്വദേശി പ്രവീൺ (39) എന്നിവരും പോലീസ് പിടിയിലായി.
പ്രതികളെ കീഴടക്കുന്നതിനിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണു മർദനമേറ്റത്. ലഹരികടത്തു തടയുന്നതിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ മലമ്പുഴ ഭാഗത്തു നിന്നു കാറിലെത്തിയ പ്രതികൾ പരിശോധന ചോദ്യം ചെയ്ത് പോലീസിനെ ആക്രമിക്കുകയായിരുന്നു. വാഹനം കൈകാട്ടി നിർത്തിച്ചു പരിശോധന നടത്തിയ ജോൺ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിച്ചു. കണ്ണട അടിച്ചു പൊട്ടിച്ചു. തടയാൻ ചെന്നപ്പോഴാണു വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണമുണ്ടായത്.
ഇതിനിടെ മറ്റൊരു പ്രതി സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും പോലീസ് പറഞ്ഞു. സംഗതി വഷളാകുന്നുവെന്നു കണ്ട് പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരം നൽകിയതോടെ സ്റ്റേഷനിൽ നിന്നു കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ജോലി തടസപ്പെടുത്തിയതിനും വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചു പരുക്കേൽപിച്ചതിനും അസഭ്യം പറഞ്ഞതിനുമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.














































