ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാക്കിസ്ഥാൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചതിനെ തുടർന്ന് പാക് ഉന്നത നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. സെപ്റ്റംബർ 15ന് വടക്കൻ അറബിക്കടലിലാണ് സംഭവം നടന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. എന്നാൽ കൂട്ടിയിടിയിൽ ഇന്ത്യൻ നാവികസേനാ കപ്പലിന് ഘടനാപരമായ കേടുപാടുകളോ നാവിക ഉദ്യോഗസ്ഥർക്ക് പരുക്കുകളോ ഉണ്ടായിട്ടില്ല. സംഭവത്തിന് പിന്നാലെ ഇന്ത്യൻ യുദ്ധക്കപ്പൽ ദൗത്യം തുടർന്നതായും അധികൃതർ അറിയിച്ചു.
അതേസമയം പാക് നാവികസേനാ യൂണിറ്റുകളുടെ അസ്വീകാര്യവും പ്രൊഫഷണൽ നിലവാരമില്ലാത്തതുമായ പെരുമാറ്റമാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ ബന്ധത്തിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ സംഭവം.
കഴിഞ്ഞ ആറ് മാസത്തിനിടെ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്ക് സമീപം പാക്കിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ അപകടകരമായ രീതിയിൽ അടുത്തെത്തുന്ന രണ്ടാമത്തെ സംഭവമാണിതെന്നും വൃത്തങ്ങൾ പറഞ്ഞു. ഗൾഫ് ഓഫ് ഏഡൻ മേഖലയിൽ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾക്കും നിരീക്ഷണ ദൗത്യങ്ങൾക്കുമായി വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനാ കപ്പലുകൾക്ക് സമീപമാണ് ഇത്തരം നീക്കങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്.
സെപ്റ്റംബർ 15ന് വൈകുന്നേരം വടക്കൻ അറബിക്കടലിൽ ഇന്ത്യൻ നാവികസേനാ കപ്പൽ പതിവ് നിരീക്ഷണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെ ഓഫ്‌ഷോർ പട്രോൾ വെസലായ പിഎൻഎസ് ഹുനൈൻ ഇന്ത്യൻ കപ്പലിനെ പിന്തുടർന്ന് നീങ്ങിയെന്നാണ് വിവരം. അപകടസാധ്യത കണക്കിലെടുത്ത് മാരിടൈം റേഡിയോയുടെ ചാനൽ 16 വഴി ഇന്ത്യൻ കപ്പലിൽ നിന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയതായും വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് പാക് കപ്പൽ പെട്ടെന്ന് വേഗത വർധിപ്പിക്കുകയും വലതുവശത്തുനിന്ന് ഇന്ത്യൻ യുദ്ധക്കപ്പലിന്റെ മുൻഭാഗത്തിന് കുറുകെ കടക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് പിഎൻഎസ് ഹുനൈനിന്റെ മുൻഭാഗം ഇന്ത്യൻ കപ്പലിൽ ഉരസുകയായിരുന്നു.
കൂട്ടിയിടിയിൽ ഇന്ത്യൻ കപ്പലിന് ഘടനാപരമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. “ഘടനാപരമായ കേടുപാടുകളില്ല, ആളുകൾക്ക് പരുക്കില്ല, പ്രവർത്തനശേഷിയിലും നഷ്ടമില്ല. സംഭവത്തിന് ശേഷവും ഇന്ത്യൻ യുദ്ധക്കപ്പൽ ദൗത്യം തുടർന്നു,” വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സംഭവത്തെക്കുറിച്ച് ഇന്ത്യൻ നാവികസേന പാക്കിസ്ഥാൻ സൈനിക നേതൃത്വവുമായി നിലവിലുള്ള ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ വിഷയം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവുമായി വിഷയം അടിയന്തരമായി ചർച്ച ചെയ്യാനും പ്രതിഷേധം അറിയിക്കാനും ഇന്ത്യയുടെ ചാർജ് ഡി അഫയേഴ്സിനോട് നിർദേശിച്ചിട്ടുണ്ട്.
1991ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സൈനികാഭ്യാസങ്ങൾ, സൈനിക നീക്കങ്ങൾ, സേനാ വിന്യാസങ്ങൾ എന്നിവ സംബന്ധിച്ച മുൻകൂർ അറിയിപ്പ് നൽകുന്നതിനുള്ള കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണ് പാക് കപ്പലിന്റെ നടപടിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമുദ്രത്തിൽ ഇരുരാജ്യങ്ങളുടെയും നാവികസേനാ കപ്പലുകളും അന്തർവാഹിനികളും പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളാണ് കരാറിലെ ആർട്ടിക്കിൾ 10ൽ വ്യക്തമാക്കുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര സമുദ്രത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാക്കിസ്ഥാൻ നാവിക കപ്പലുകൾ തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അഥവാ ഏകദേശം 5.6 കിലോമീറ്റർ അകലം പാലിക്കണമെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക യൂണിറ്റുകളും ആവശ്യമായ ജാഗ്രത പാലിക്കുകയും ഉഭയകക്ഷി കരാറുകൾ കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പാക്കിസ്ഥാൻ അധികൃതരെ അറിയിക്കണമെന്ന് പാക് നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ–പാക് നാവികസേനകൾ തമ്മിൽ സമുദ്രത്തിൽ അപകടകരമായ രീതിയിലുള്ള നീക്കങ്ങൾ സംബന്ധിച്ച് തർക്കമുണ്ടാകുന്നത് ഇതാദ്യമല്ല. 2011ലും ഗൾഫ് ഓഫ് ഏഡൻ മേഖലയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഗോദാവരിയുടെ ഫ്ലൈറ്റ് ഡെക്ക് നെറ്റ് പാക്കിസ്ഥാൻ നാവികസേനാ കപ്പലായ പിഎൻഎസ് ബാബർ ഉയർന്ന വേഗതയിൽ സമീപിച്ച് ഉരസിയതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു.






