ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോഴും അടച്ച നിലയിൽ തുടരുന്നതായി ഇറാൻ നാവികസേന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. “കടലിടുക്ക് ഇപ്പോഴും അടച്ചതാണ്, ഞങ്ങളുടെ നേതാവ് ഖമനേയിയുടെ ഉത്തരവുപ്രകാരം മാത്രമേ തുറക്കൂ, അല്ലാതെ ഏതെങ്കിലും വിഡ്ഡികളുടെ ട്വീറ്റ് കൊണ്ടു നടക്കില്ലെന്നാണ് എന്ന സന്ദേശമാണ് ഒരു വ്യാപാര കപ്പലിന് ഇറാൻ നൽകിയത്.
ഇറാന്റെ സന്ദേശം ഇങ്ങനെ- “ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിരിക്കുന്നു. ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ടല്ല, നമ്മുടെ നേതാവ് ഇമാം ഖമേനിയുടെ കൽപ്പനപ്രകാരം ഞങ്ങൾ അത് തുറക്കും.” ഈ മുന്നറിയിപ്പിനെ തുടർന്ന് ഖത്തറിൽ നിന്ന് എൽഎൻജി കയറ്റിയ നിരവധി കപ്പലുകൾ വഴിമാറ്റം ചെയ്യുകയോ, വേഗം കുറയ്ക്കുകയോ ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില കപ്പലുകൾ കടലിടുക്കിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിൽ നിന്ന് തന്നെ തിരിച്ചു പോയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ഇറാന്റെ റവല്യൂഷനറി ഗാർഡ് ബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർക്കുകയും, മറ്റൊരു കണ്ടെയ്നർ കപ്പലിൽ പ്രോജക്ടൈൽ പതിച്ച് ചരക്ക് നാശം സംഭവിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇന്ത്യ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി.
അതേസമയം മുൻപ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കടലിടുക്ക് പൂർണമായി തുറന്നിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും മണിക്കൂറുകൾക്കകം സൈനിക അധികാരികൾ അത് നിഷേധിച്ച് നിയന്ത്രണം ശക്തമാക്കിയതായി അറിയിച്ചു. അമേരിക്കൻ ഉപരോധ നയത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ നടപടി. യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ടുകൾ പ്രകാരം ഇറാനിലേക്ക് പോകാൻ ശ്രമിച്ച നിരവധി കപ്പലുകൾ ഇതിനകം തടഞ്ഞുവിട്ടിട്ടുണ്ട്.

















































