കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി കൂടുതൽ വിദ്യാർത്ഥികൾ. നിതിൻ കെട്ടിടത്തിനു മുകളിൽ നിന്ന് വീണപ്പോൾ സഹതാപം പിടിച്ചുപറ്റാനാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്ന് സഹപാഠിയായ ആർച്ചയുടെ വെളിപ്പെടുത്തൽ. സ്ലം ഡോഗ് എന്നാണ് നിതിനെ ഇയാൾ വിളിച്ചിരുന്നത് എന്നും ആർച്ച മാധ്യമത്തിനു മുന്നിൽ പറഞ്ഞു.
‘ഞങ്ങൾ അവിടെ ജോയിൻ ചെയ്ത സമയം മുതൽ ഡോ. എം കെ റാം എന്നയാളെ സൂക്ഷിക്കണമെന്ന് സീനിയേഴ്‌സ് പറയുമായിരുന്നു. അതോടെ ഇയാളുടെ ക്ലാസിനായി ഞങ്ങൾ അൽപം പേടിയോടെയാണ് കാത്തിരുന്നത്. ആദ്യമായി വന്ന ദിവസം ഗീത, ബൈബിൾ, ഖുറാൻ എന്നതിനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. പിന്നീട് ഖുറാനെയും മുസ്‌ലിം കുട്ടികളെയും അധിക്ഷേപിച്ച് സംസാരിച്ചിട്ട് അയാൾ പോയി. അന്ന് എന്താണ് നടന്നത് എന്ന് ഞങ്ങൾക്ക് മനസിലായില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഇയാൾ ഇങ്ങനെയാണെന്ന് വ്യക്തമായി.
ഞാനൊരാളെ കൊന്നിട്ടുണ്ട് എന്ന് ഒരിക്കൽ ഈ സാർ പറഞ്ഞപ്പോൾ തള്ളാണെന്നാണ് കരുതിയത്. പക്ഷെ പിന്നീടുള്ള ദിവസങ്ങളിലെ പ്രവർത്തികൾ കണ്ടപ്പോൾ അങ്ങനെ എന്തെങ്കിലും സംഭവിച്ചുകാണുമെന്ന് ഞങ്ങൾക്ക് തോന്നാൽ തുടങ്ങി. കാരണം ആ രീതിയിൽ ഒരു സൈക്കോ ആയിരുന്നു അയാൾ. പക്ഷെ പരീക്ഷ എഴുതാൻ 80 ശതമാനം അറ്റൻഡൻസ് വേണം. പലപ്പോഴും ക്ലാസിൽ വന്നാലും ഇയാൾ അറ്റൻഡൻസ് തരില്ല. എല്ലാ വിദ്യാർത്ഥികളെയും ഈ സാർ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു കുട്ടിയെ കൊന്നയാളെ അധ്യാപകനായി ഒരിക്കലും കാണാൻ തോന്നില്ല.
അന്ന് അയാൾ വെളിപ്പെടുത്തൽ തന്നെ അയാൾക്കെതിരെ പരാതി കൊടുക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അത് ഞങ്ങളുടെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്. ഇയാൾ തന്നെയാണല്ലോ അടുത്ത വർഷങ്ങളിലും ഉണ്ടാവുക എന്ന് കരുതി പേടിച്ച് മിണ്ടാതിരുന്നതാണ്. എന്നാൽ സീനിയേഴ്‌സ് പരാതി കൊടുത്തിരുന്നു എന്ന് ഇപ്പോൾ കേൾക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടായില്ലല്ലോ?. അയാൾക്ക് വലിയ പിടിപാട് ഉള്ളതുകൊണ്ടാകാം അത്.
അതുപോലെ നിതിനെ സ്ലം ഡോഗ് എന്നാണ് സാർ വിളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച അവനെ ഒരുപാട് ഹരാസ് ചെയ്ത് ഇയാൾ സംസാരിച്ചത്. അവന്റെ അമ്മയെ വരെ അധിക്ഷേപിച്ചു. തീരെ സഹികെട്ടപ്പോഴാണ് അവൻ എന്തോ പറഞ്ഞിട്ട് ഇറങ്ങിപ്പോയത്. ഞാനാണെങ്കിൽ കരഞ്ഞ് പോയേനെ. പക്ഷെ അവൻ ബോൾഡായിരുന്നു. നന്നായി പഠിക്കുന്നയാളായിരുന്നു. കോളേജിലേക്ക് തിരിച്ചുവരാൻ തോന്നുന്നില്ലെന്നും ഡ്രോപ് ഔട്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണെന്നും നിതിൻ വീട്ടിലായിരുന്ന സമയത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും കഷ്ടപ്പെട്ട് പഠിച്ചു നേടിയ സീറ്റ് വിട്ടുകളയരുത് എന്നും ഞാൻ പറയുമായിരുന്നു.
അന്ന് നിതിൻ കെട്ടിടത്തിൽ നിന്നും വീണു എന്ന് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വലിയ പരിഭ്രാന്തിയിലായി. O- ഗ്രൂപ്പിലുള്ള രക്തത്തിനായി ഓടുകയായിരുന്നു. അപ്പോൾ ഇയാൾ വന്ന് പറഞ്ഞത് ‘അവനൊരു വിഡ്ഢിയാണ്. സഹതാപം കിട്ടാനായി ചെയ്തതായിരിക്കും’ എന്നാണ്. അത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. എന്ത് പറയണം ചെയ്യണം എന്നറിയാതെ ഞങ്ങൾ തരിച്ചുനിന്നുപോയി’- സഹപാഠി പറയുന്നു.















































