ഇടുക്കി: തങ്കമണിയിൽ മകളുടേയും മരുമകളുടേയും 24 പവൻ സ്വർണം പണയം വച്ച് പണം തട്ടിയെന്ന സൈനികന്റെ പരാതിയിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു. അച്ചൻകാനം സ്വദേശിയായ ബിൻസി ജോസ് ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും പോലീസ് അറസ്റ്റ് ചെയ്‌തു.
ബിൻസിയുടെ മകനും ആസാം റൈഫിൾസിൽ സൈനികനുമായ അഭിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. ബിൻസിയ്‌ക്കും ഭർത്താവിനുമൊപ്പം ഒരു വീട്ടിലാണ് അഭിജിത്തിന്റെ ഭാര്യയും കഴിഞ്ഞിരുന്നത്. ഇതിനിടെ അഭിജിത്തിന്റെ ഭാര്യയുടെ 14 പവൻ സ്വർണം ബിൻസി പല തവണയായി പണയം വച്ചു. ഇതോടൊപ്പം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഇവരുടെ മകളുടെ പത്ത് പവൻ സ്വർണവും പണയം വച്ചു. ഇങ്ങനെ കിട്ടിയ 12 ലക്ഷത്തോളം രൂപ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ബിൻസി മറുപടി നൽകിയില്ല.
സ്വർണം കാണാതായതോടെ അഭിജിത്തിന്റെ ഭാര്യ ബിൻസിയോട് സ്വർണം എവിടെയെന്നു ചോദിച്ചിരുന്നു. ഭർത്താവ് ഉൾപ്പെടെ പലതവണ ചോദിച്ചപ്പോഴാണ് സ്വർണം പണയം വച്ചവിവരം ഇവർ തുറന്നുപറയുന്നത്. തുടർന്ന് അഭിജിത്ത് പോലീസിൽ പരാതി നൽകി. ഇതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനാണ് കോടതി നിർദേശം നൽകിയത്. ഇതിന് പത്ത് ദിവസത്തെ സമയവും അനുവദിച്ചു. എന്നിട്ടും ഹാജരാകാതെ വന്നതോടെയാണ് ഇന്നലെ വണ്ടിപ്പെരിയാറിന് സമീപത്തുവച്ച് എസ്‌എച്ച്‌ഒയും സംഘവും ഇവരെ പിടികൂടിയത്.
കാമുകനൊപ്പം കഴിയാൻ മകൻ ബാധ്യതയായി: ഒമ്പതു കാരനെ വീട്ടിൽ ഉപേക്ഷിച്ച് മാതാവ്, ആരോരുമില്ലാതെ കുട്ടി കഴിഞ്ഞത് 2 വർഷം
അതേസമയം ബിൻസി ഒരു മന്ത്രവാദിയെ കണ്ട് മടങ്ങും വഴിയാണ് പോലീസ് പിടികൂടിയത്. ചോദ്യംചെയ്‌തുവെങ്കിലും ഇവർ പണം എന്തിനാണ് ഉപയോഗിച്ചതെന്ന കാര്യം തുറന്നുപറയാൻ തയ്യാറായില്ല. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി പണം ഉപയോഗിച്ചുവെന്നാണ് ഇപ്പോഴും പറയുന്നത്. എന്നാൽ, ബിൻസിയുടെ ഭർത്താവും മകനും ഇത് നിഷേധിക്കുന്നുണ്ട്. സമീപത്തുള്ള സ്വയം സഹായ സംഘങ്ങളിൽ നിന്നും ഇവർ എട്ട് ലക്ഷം രൂപയോളം ലോൺ എടുത്തിട്ടുമുണ്ട്. ഇതും മകന്റെ അറിവോടെ വീടിനുവേണ്ടി ചെലവഴിച്ചു എന്നാണ് പറയുന്നത്.
എന്നാൽ പണം ആഭിചാര കർമങ്ങൾക്ക് വേണ്ടി ബിൻസി ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വീട്ടിൽ നിന്നും ലഭിച്ചിട്ടുമുണ്ട്. തകിടുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അഭിജിത്ത് പോലീസിനെ ഏൽപ്പിച്ചു. ബിൻസിയെയും അംബികയെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.