പത്തനംതിട്ട: തിരുവല്ല എംഡിഎംഎ കേസിൽ പോലീസിനെതിരെ സിഡബ്ല്യുസിക്കു മുന്നിൽ പരാതിയുമായി പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പോലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം. തന്റെ മകന്റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ച് വിൽപ്പന നടത്തിയിട്ടില്ലെന്നും ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണെന്നും ഇവർ പറഞ്ഞു.
ഡിവൈഎസ്പിക്ക് അബദ്ധം പറ്റി സംഭവിച്ചതാണെന്ന് പോലീസുകാർ പിന്നീട് വിശദീകരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിഡബ്ല്യുസിക്ക് പരാതി നൽകിയെന്നും അവർ പറഞ്ഞു. പോലീസ് വീട്ടിലെത്തി പരാതി എഴുതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യം സഹിതമാണ് പരാതി കൊടുത്തത്. അതേസമയം കേസ് കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തതാണെന്ന് തിരുവല്ല ഡിവൈഎസ്പിയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് 39കാരനെ എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. പത്തു വയസുകാരനായ മകൻറെ ശരീരത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടർന്ന് സാധാരണ നിലയിൽ ആർക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് രാസലഹരി നൽകാറുണ്ടെന്നായിരുന്നു മൊഴി.
അതേസമയം മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരിയെത്തിച്ച് നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിലാണ് പ്രതിയുടെ ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്.