കൊച്ചി: മോഡലിങ് രംഗത്ത് വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക ചൂഷണത്തിനായി വിദേശത്തേക്ക് കടത്തിയെന്ന കേസിൽ പ്രതിയായ സിന്ധുവിനെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. പൊലീസ് കണ്ടെത്തിയ വാട്‌സ്ആപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകൾ പ്രകാരം, കേരളത്തിൽ നിന്ന് കൊണ്ടുപോകുന്ന യുവതികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് അവരുടെ പേരിൽ വിലപേശൽ നടത്തിയിട്ടുണ്ട്. ഈ ചാറ്റുകളും ഇടപാടുകാരുമായി ഉണ്ടായ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന് പ്രധാന തെളിവുകളായി മാറിയിരിക്കുകയാണ്.
മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക ദുബായിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന സിന്ധുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. മോഡലിംഗ്, ഫാഷൻ ഷോ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ച ശേഷം, യാത്രാ സൗകര്യങ്ങളും വിസയും ഒരുക്കി ദുബായിലേക്ക് എത്തിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു.
മുംബൈയിൽ നിന്ന് പിടികൂടി കൊച്ചിയിലെത്തിച്ച സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഇനി രണ്ട് സ്ത്രീകളെ കൂടി പിടികൂടാനുണ്ടെന്നും, അവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ യുവതികൾ പരാതിയുമായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


















































